
തിരുവനന്തപുരം: മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്നും സ്റ്റാറുകളെ വളർത്തിയത് മാധ്യമങ്ങളാണെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു പെൺകുട്ടി അനുഭവിക്കുകയാണ്. ഇത്രയും പോരാട്ടം നടത്തിയിട്ടും ട്രയൽ കൂട്ടിൽ നിന്നും അയാൾ രക്ഷപ്പെട്ടു.
നാളെ ജനപ്രിയ നായകൻ എന്ന നിലയിൽ ആളുകൾ കൊണ്ടാടും. ഇത് ഒരാളുടെ കുറ്റമല്ല. ഇത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇതാണ് അവസ്ഥ. ഇത് മാറണമെങ്കിൽ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ ഓപ്പൺ ഫോറം വേദിയിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
ആദ്യ കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ പുരുഷാധിപത്യം ഉണ്ടായിരുന്നില്ല. സിനിമയിൽ പുരുഷാധിപത്യം വളർത്തിയതിൽ മാധ്യമങ്ങൾക്കും പങ്കുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അതിജീവിത ഇത് അനുഭവിച്ചപ്പോൾ ഒരു സംഘടനകളും അവളെ ആശ്വസിപ്പിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേർത്ത് പിടിച്ചില്ല. ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അവളോടൊപ്പം എന്ന് പറയുക മാത്രമാണ്. എന്താണ് അവളോടൊപ്പം. അവളുടെ കൈപിടിച്ച് ആരും ഞങ്ങൾ കൂടെയുണ്ട് എന്നും പറഞ്ഞിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധിക്കെതിരെ നേരത്തേയും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു. ശിക്ഷ കുറഞ്ഞുപോയെന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.



