
മലപ്പുറം : തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കല്‍ മുഹമ്മദലി (ആലുങ്ങല്‍ മുഹമ്മദലി-68)യെയാണ് ചെർപ്പുളശ്ശേരിക്ക് സമീപം കോതകുറിശിയില്‍ നിന്ന് കണ്ടെത്തിയത്.
സൗദി അറേബ്യയിലും മലപ്പുറം ജില്ലയിലും ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഉടമയായ മുഹമ്മദലിയെ ശനിയാഴ്ച വൈകീട്ട് ആറങ്ങോട്ടുകര-കൂട്ടുപാത റോഡില്‍ കോഴിക്കാട്ടിരി പാലത്തിനുസമീപത്ത് നിന്നാണ് നാലുപേരടങ്ങുന്ന മുഖംമൂടി സംഘം കടത്തിക്കൊണ്ടുപോയത്.
ശനിയാഴ്ച വൈകീട്ട് ആറേകാലോടെയാണ് സംഭവം. കാളികാവിലെ വീട്ടില്‍നിന്ന് നെടുമ്ബാശ്ശേരിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ പിന്നീട് കോതകുറിശ്ശിയിലെ ഒരു വീട്ടില്‍ പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.
മുഹമ്മദലിയുടെ ശരീരമാസകലം മർദനമേറ്റ പാടുകളുണ്ടെന്നാണ് റിപ്പോർട്ട്. കുണ്ടടി ജുമ മസ്ജിദിന് സമീപത്തെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ മുഹമ്മദലിയെ നാട്ടുകാർ ഇടപെട്ടാണ് ആശുപത്രില്‍ എത്തിച്ചത്.
വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.ബിസിനസ് രംഗത്തെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് മുഹമ്മദലിയുടെ പ്രതികരണം.







