
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡനപരാതി നല്‍കിയ യുവതിക്കെതിരെ സൈബർ ആക്രമണം നടത്തിയ രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വിട്ടു.
നാളെ വൈകിട്ട് വരെ രാഹുല്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. സിറ്റി സൈബർ പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ നല്‍കിയിരുന്നു.
രാഹുല്‍ ഈശ്വർ ഇന്ന് ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കസ്റ്റഡി കാലാവധി അവസാനിച്ചതിനു ശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക. രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി തുടർച്ചയായി വീഡിയോ ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ വാദം. അതിനാല്‍ കൂടുതല്‍ തെളിവെടുപ്പ് ആവശ്യമാണെന്നും രാഹുലിനെ ടെക്‌നോപാർക്കിലെ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും പൊലീസ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.
രാഹുലിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. വിശദ അന്വേഷണം നടത്തിയതിനുശേഷമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. തുറന്ന കോടതിയില്‍ തന്നെ ഹാജരാക്കണമെന്ന് രാഹുലാണ് ആവശ്യപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച വെെകിട്ടാണ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേർത്താണ് കേസ്. ഇലക്‌ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി.
വൈകിട്ട് അഞ്ചോടെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് നന്ദാവനം എ ആർ ക്യാമ്പിലെ സൈബർ പൊലീസ് സ്റ്റേഷനിലും പൊലീസ് ട്രെയിനിംഗ് കോളേജിലുമെത്തിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഒൻപതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.




