
റായ്പുർ: അനാശാസ്യ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത നാട്ടുകാരെ ആസിഡും ബ്ലേഡും ഉപയോഗിച്ച് ആക്രമിച്ച് യുവതികൾ. ആക്രമണത്തിൽ ആറുപേർക്ക് ഗുരുതര പരുക്കേറ്റു.
ഛത്തീസ്ഗഡിലെ ദുർഗിൽ സിദ്ധാർഥ് നഗറിലാണ് സംഭവം.
അക്രമം നടത്തിയ യുവതികൾ അനാശാസ്യ പ്രവർത്തനം നടത്തുന്നുണ്ടെന്നും പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് പതിവായി ക്ഷണിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഇക്കാര്യം ചോദ്യം ചെയ്യാനായി തിങ്കളാഴ്ച രാവിലെ ഏതാനും സമീപവാസികൾ പെൺകുട്ടികൾ താമസിച്ചിരുന്ന വീടിനു മുന്നിലെത്തി. അപരിചിതരെ പ്രദേശത്തേക്ക് കൊണ്ടുവരരുതെന്നും പറഞ്ഞു. വാക്കേറ്റം രൂക്ഷമായതോടെ വീടിനുള്ളിലേക്ക് ഓടിപ്പോയ യുവതികൾ ബ്ലേഡും ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് കരുതുന്ന ടോയ്ലെറ്റ് ക്ലീനറുമായി മടങ്ങിവന്ന് പുറത്തുനിന്നവരെ ആക്രമിക്കുകയായിരുന്നു.
ആസിഡ് മുഖത്തും കണ്ണിലും വീണാണ് അധികം പേർക്കും പൊള്ളലേറ്റത്. ഇതുകൂടാതെ നാട്ടുകാർക്കുനേരെ യുവതികൾ കല്ലെറിയുകയും ചെയ്തു. പ്രതികളെ ദുർഗ് സിറ്റി കോട്ട്വാലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു യുവതികളാണ് നാട്ടുകാരെ ആക്രമിച്ചത്. ഇതിൽ രണ്ടുപേർ വിദ്യാർഥികളും മറ്റു രണ്ടുപേർ ജോലി ചെയ്യുന്നവരുമാണെന്ന് ഭിലായ് സിഎസ്പി സത്യപ്രകാശ് തിവാരി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


