പത്തനംതിട്ടയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടാൻ ഒരുങ്ങി ഒരേ വീട്ടിലെ രണ്ടുപേർ; അമ്മായി അമ്മയും മരുമകളുമാണ്  ഒരാൾ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും മറ്റൊരാള്‍ യുഡിഎഫ് സ്ഥാനാർത്ഥിയായും മത്സരിക്കുന്നത്

Spread the love

പത്തനംതിട്ട: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ മത്സരിക്കുന്നത് ഒരേ കുടുംബത്തില്‍ നിന്ന് രണ്ട് പേർ. അമ്മായി അമ്മയും മരുമകളുമാണ്  സ്വതന്ത്ര സ്ഥാനാര്‍ത്ഥയായും മറ്റൊരാള്‍ യുഡിഎഫ് സ്ഥാനാർത്ഥിയായും മത്സരിക്കുന്നത്.

video
play-sharp-fill

ഒരേ വീട്ടിൽ നിന്നും രണ്ടുപേർ ഒരേ വാര്‍ഡില്‍ ജനവിധി തേടുന്നതിന്‍റെ കൗതുകത്തിലാണ് വോട്ടര്‍മാരും. പള്ളിക്കല്‍ പഞ്ചായത്തിലെ 11ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് 76കാരിയ കുഞ്ഞുമോള്‍ കൊച്ചുപാപ്പി മത്സരിക്കുന്നത്. ഇതേ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് കുഞ്ഞുമോളുടെ മകന്‍റെ ഭാര്യ ജാസ്മിൻ എബിയും മത്സരിക്കുന്നത്. തനിക്കൊപ്പം മരുമകള്‍ അടക്കം നാലു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ടെന്നും ഇത്തവണ തന്നെ വിജയിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കുഞ്ഞുമോള്‍ വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തുന്നത്.

എല്ലാ വോട്ടര്‍മാരെയും നേരിട്ട് കണ്ടാണ് കുഞ്ഞുമോളുടെ പ്രചാരണം. മരുമകളും അമ്മായിയമ്മയും ഒരേ വാര്‍ഡില്‍ ഏറ്റുമുട്ടുന്നത് എന്തുകൊണ്ടാണെന്ന സംശയത്തിനും കുഞ്ഞുമോള്‍ക്ക് മറുപടിയുണ്ട്. മരുമകളുമായി ഒരു പ്രശ്നവുമില്ലെന്നും താൻ മത്സരിക്കുന്ന കാര്യം മകനോട് പറഞ്ഞിരുന്നുവെന്നും മരുമകള്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും കുഞ്ഞുമോള്‍ പറയുന്നു. താനാണ് ഇവിടെ ആദ്യം പത്രിക നല്‍കിയത്. താൻ മത്സരിക്കുന്ന കാര്യം പറഞ്ഞപ്പോഴും മകൻ അവന്‍റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നകാര്യം പറഞ്ഞിരുന്നില്ലെന്നും കുഞ്ഞുമോള്‍പറയുന്നു. നിങ്ങള്‍ മത്സരിക്കെന്നും കാണിച്ചുതരാമെന്നും പറഞ്ഞ് അവൻ വാശിക്കാണ് മരുമകളെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് കുഞ്ഞുമോളുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് ബ്ലോക്കിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിജയിച്ചിട്ടുണ്ട് കുഞ്ഞുമോള്‍. ഒറ്റയ്ക്ക് വീടുകയറിയുള്ള വോട്ടുതേടലിലാണ് കുഞ്ഞുമോള്‍ക്ക് വിശ്വാസം. കാര്യമായ പോസ്റ്ററുകളോ ഫ്ലക്സുകളോ വെക്കാതെ നേരിട്ടാണ് കുഞ്ഞുമോള്‍ വോട്ടുതേടുന്നത്.

എന്നാല്‍, ജനാധിപത്യമല്ലേയെന്നും ആര്‍ക്കും മത്സരിക്കാമല്ലോയെന്നുമാണ് കുഞ്ഞുമോളുടെ മരുമകളും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജാസ്മിൻ എബിയുടെ മറുപടി. യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് താൻ മത്സരിക്കുന്നതെന്നും ഭര്‍ത്താവും പിന്തുണച്ചുവെന്നും ഒരു സ്ഥാനാര്‍ത്ഥിയോടും വാശിയോ വൈരാഗ്യമോയില്ലെന്നും ജാസ്മിൻ പറഞ്ഞു.