
ആലപ്പുഴ: യുവാവിനെ കുടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്വട്ടേഷൻ ഇടപാടിന് ഉപയോഗപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട പോലീസ് പിടിയിൽ. കണ്ടല്ലൂർ തെക്ക് ശ്യാംലാല്‍ നിവാസില്‍ താറാവ് ശ്യാമാണ് ( ശ്യാംലാൽ 29) അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശിയായ സംഗീതിനെ കുടുക്കാനായി നടത്തിയ ഇടപാടാണ് കെണിയായത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം മാരക മയക്കുമരുന്ന് നല്‍കി സംഗീതിനെ കുടുക്കാനായിരുന്നു നീക്കം. കഴിഞ്ഞ വർഷം ഡിസംബർ 30 ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ മാരക മയക്കുമരുന്നായ 230 മില്ലിഗ്രാം എൽഎസ് ജിഡി സ്റ്റാമ്പുമായി പൊലീസ് പിടികൂടുകയായിരുന്നു. തിരുവനന്തപുരം സ്വദേശി സംഗീത് നല്‍കിയതാണെന്നായിരുന്നു എന്നാണ് കുട്ടി പോലീസിൽ മൊഴി നൽകിയത്. സംഗീതിനെ കുടുക്കാനായി ചേപ്പാട് സ്വദേശി രാഘില്‍ 30 ലക്ഷം രൂപയുടെ ക്വട്ടേഷൻ താറാവ് ശ്യാമിന് നല്‍കുകയായിരുന്നു. ഇതനുസരിച്ച് കുട്ടിയെ ഐഫോണ്‍ വാഗ്ദാനം ചെയ്താണ് കുറ്റകൃത്യത്തിനായി ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ ബന്ധിപ്പിക്കാനായി സംഗീത് താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീടിന് സമീപവും ചവറയിലെ ബന്ധുവീടിന് സമീപവും എത്തി കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും വിളിപ്പിച്ചിരുന്നു.
സ്ഥലത്തെ സംഗീതിന്‍റെ സാന്നിധ്യവും ഫോണ്‍ ബന്ധവും ഉറപ്പിച്ച ശേഷമാണ് കുട്ടിയുടെ കൈയില്‍ മയക്കുമരുന്ന് നല്‍കി പൊലീസിന്റെ പിടിയിലാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഗീതിനെ പിടികൂടി. കൂടുതല്‍ ചോദ്യം ചെയ്തതോടെ മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്റെ ചുരുളഴിഞ്ഞത്. തുടർന്ന് രാഘിലിനെ പിടികൂടി. താറാവ് ശ്യാം ഒളിവില്‍ പോവുകയുമായിരുന്നു. തുടർന്ന് അനുയായികളുടെ പിറന്നാള്‍ ആഘോഷളുടെ ചിത്രങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, അടിപിടി, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.
പാലക്കാട് ജില്ലയിലെ പാമ്പള്ളം ടോള്‍ പ്ലാസയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി എം പി മോഹന ചന്ദ്രൻ നായരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ബിനുകുമാർ, സി.ഐ അരുണ്‍ ഷാ, എസ്.ഐ രതീഷ് ബാബു, എ.എസ്.ഐ റെജി, പൊലീസ് ഉദ്യോഗസ്ഥരായ അഖില്‍ മുരളി, അനു, ഷാനവാസ്, ഷാൻ എന്നിവരടങ്ങിയ സംഘമാണ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ ശ്യാമിനെ പിടികൂടിയത്.







