
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പൊയ്മുഖം അഴിഞ്ഞുവീണുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
രാഹുല്‍ രാജിവെക്കണോയെന്ന് പറയാൻ താൻ ആളല്ല. രാജിവെക്കണോയെന്ന് സ്വന്തം മനസാക്ഷിയോട് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
രാഹുല്‍ പുണ്യവാളനാകാൻ ശ്രമിച്ചതാണ് ഇപ്പോഴുള്ള മഹാനാശത്തിന്റെ കാരണം. ആരോപണങ്ങള്‍ ഉയർന്നപ്പോള്‍ തനിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലല്ലോ കേസില്ലല്ലോ രാഹുലിന്റെ നിലപാട്. ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമെല്ലാം വിവരിച്ചാണ് അവർ പരാതി നല്‍കിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രാഹുലിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മറ്റ് ചിലർ രാഹുലിനെ തള്ളിക്കളയുന്നു. ചിലർ ന്യൂട്രല്‍ നിലപാട് സ്വീകരിക്കുന്നു. രാഹുല്‍ പ്രശ്നം കോണ്‍ഗ്രസിന്റെ സർവനാശത്തിനുള്ള കാരണമായിരിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ ലൈംഗിക പീഡന പരാതിയില്‍ എടുത്ത എഫ്.ഐ.ആറില്‍ ഗുരുതര പരാമർശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പാലക്കാട് ഫ്ലാറ്റില്‍ എത്തിച്ചും തിരുവനന്തപുരത്തും ഉള്‍പ്പെടെ മൂന്ന് ഇടങ്ങളില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നും നഗ്ന ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ ഉള്ള കാര്യം പറഞ്ഞ് രാഹുല്‍ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിലുണ്ട്.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാല്‍സംഗം ചെയ്തെന്നും എതിർത്തപ്പോള്‍ ക്രൂരമായി മർദ്ദിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. 2025 മാർച്ച് മുതല്‍ പീഡിപ്പിച്ചുവെന്നും ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റില്‍ വച്ചും ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്.




