
കൊല്ലം: യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്ന് സ്വതന്ത്രനായി നിന്ന ബിജെപി പ്രവർത്തകന് കൈപ്പത്തി ചിഹ്നം നല്‍കി യുഡിഎഫ് സ്ഥാനാർത്ഥിയാക്കി.
കൊല്ലം പുനലൂരിനടുത്ത് വിളക്കുടിയിലാണ് കോണ്‍ഗ്രസിന്‍റെ ഉദാരമനസ്ക്കത. ഇതോടെ വിളക്കുടി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡില്‍ എല്‍.ഡി.എഫ് നേരിടുന്നത് രണ്ട് ബിജെപി പ്രവർത്തകരായ സ്ഥാനാർത്ഥികളെയാണ്.
യു.ഡി.എഫ് സ്ഥാനാർത്ഥി ആയിരുന്ന കാര്യറ നാസറിന്റെ നാമനിർദ്ദേശ പത്രിക തള്ളിയതോടെയാണ് ഇവിടെ കോണ്‍ഗ്രസ് വെട്ടിലായത്. ഇതോടെ സ്വന്തന്ത്രനായി നിന്ന ബി.ജെ.പി പ്രവർത്തകൻ ശ്രീലാലിന്
കൈപ്പത്തി ചിഹ്നം നല്‍കി യുഡിഎഫ് സ്ഥാനാർത്ഥി ആക്കുകയായിരുന്നു. എന്നാല്‍ തന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യണ്ടെന്ന് ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീലാല്‍ പറയുന്നു.
ബിജെപി മെമ്പർഷിപ്പുള്ള ശ്രീലാല്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതിനാല്‍ ബി ജെ പി യില്‍ നിന്ന് പുറത്താക്കിയെന്ന് ബിജെപി സ്ഥാനാർത്ഥി സിന്ധു പറയുന്നു.
കഴിഞ്ഞ തവണ വൻചതിയിലൂടെ വിളക്കുടി ഭരണം പിടിച്ച യുഡിഎഫില്‍ നിന്ന് ജനാധിപത്യത്തിലൂടെ ഭരണം തിരിച്ച് പിടിക്കുകയാണ് ഇടത് മുന്നണി ഇത്തവണ ലക്ഷ്യമിടുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സജീദ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയിലാണ് വിളക്കുടിയിലെ കോണ്‍ഗ്രസും യുഡിഎഫും. സ്ഥാനാർഥി നിർണയത്തില്‍ തമ്മിലടിയായിരുന്നു ആദ്യ പ്രശ്നം. പിന്നീട് പ്രഖ്യാപിച്ച സ്ഥാനാർഥികള്‍ക്ക് വോട്ടില്ലാത്തതും കോണ്‍ഗ്രസിനെ വെട്ടിലാക്കി.
ഇതെല്ലാം കഴിഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക സൂക്ഷ്മപരിശോധന വേളയില്‍ തള്ളിയതോടെ ശരിക്കും കുടുങ്ങിയ അവസ്ഥയായി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായി കരാർ നിലനില്‍ക്കുന്നതാണ് യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളാൻ കാരണം.
സാധാരണ തെരഞ്ഞെടുപ്പുകളില്‍ ഡമ്മി സ്ഥാനാർത്ഥിയെയും കൂടി ഉള്‍പ്പെടുത്തിയാണ് പത്രിക നല്‍കാറുള്ളത്. എന്നാല്‍ പത്രിക നല്‍കിയപ്പോള്‍ ഡെമ്മി സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. ഇതോടെയാണ് ബിജെപി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി നിന്ന ബിജെപിക്കാരന് കൈപ്പത്തി ചിഹ്നം നല്‍കി മല്‍സരിപ്പിച്ച് തടിയൂരാൻ കോണ്‍ഗ്രസ് ശ്രമം.




