
തിരുവനന്തപുരം: പിടികൂടാനെത്തിയ പൊലീസിനുനേരെ വെട്ടുകത്തി വീശിയ കാപ്പ കേസ് പ്രതിക്കുനേരെ എസ്.എച്ച്.ഒ വെടിവച്ചു.
പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട പ്രതി വക്കീലിനെ കാണാനെത്തിയപ്പോള്‍ വലയിലായി. ആര്യങ്കോട് മൈലക്കര കിരണ്‍ ഭവനില്‍ കൈലി എന്ന കിരണിന് (27) നേരെ ആര്യങ്കോട് എസ്.എച്ച്.ഒ തൻസീ അബ്ദുള്‍ സമറാണ് വെടിയുതിർത്തത്.
വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ കിരണിനെ കാട്ടാക്കടയില്‍ വച്ച് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കാട്ടാക്കട പൊലീസാണ് മല്‍പ്പിടുത്തത്തിലൂടെ കീഴടക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ ഒൻപതേകാലോടെയാണ് സംഭവം. രണ്ടു കാപ്പ കേസിലെ പ്രതിയായ കിരണിനെ നാടുകടത്തിയിരുന്നു. പിറന്നാള്‍ ആഘോഷിക്കാൻ കിരണ്‍ എത്തിയതറിഞ്ഞ് ആര്യങ്കോട് പൊലീസ് വീടുവളഞ്ഞു.
വീട്ടില്‍ കയറി പിടികൂടാൻ ശ്രമിച്ചപ്പോള്‍ വെട്ടുകത്തി വീശി. ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് പൊലീസുകാർ രക്ഷപ്പെട്ടത്. തുടർന്ന്, എസ്.എച്ച്.ഒ വീടിന്റെ ജനലിലൂടെ വെടിവച്ചു. ഇതോടെ ഇയാള്‍ പിൻവാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. വെടിവയ്പ്പില്‍ ജനല്‍ചില്ല് തകർന്നു.
ബുധനാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം കിരണ്‍ റോഡില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചിരുന്നു. പോർവിളി നടത്തുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെ പൊലീസ് പിടികൂടാനെത്തിയത്.
പൊലീസിനെ ആക്രമിച്ചതിനും കാപ്പ നിയമം ലംഘിച്ചതിനും കേസെടുത്തു. ചോദ്യം ചെയ്തശേഷം ഇന്ന് കാട്ടാക്കട കോടതിയില്‍ ഹാജരാക്കും.




