
തിരുവനന്തപുരം: ബിഎൽഒമാർ മൂന്നുതവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാവാത്ത വോട്ടർമാർ തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) പുറത്താകും.
ഇവരുടെ പട്ടിക (അൺട്രെയ്സബിൾ) തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിലും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസ് തലങ്ങളിലും ബൂത്തടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നതിനുപുറമേ രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികൾക്കും നൽകും. ഇവരുടെ പേരുവിവരങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ ചുമതലപ്പെടുത്തുന്ന ബിഎൽഎമാരുമായി ബിഎൽഒമാർ ചർച്ചചെയ്താണ് പട്ടിക അന്തിമമാക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗത്തിനുശേഷം വിശദീകരിച്ചു.
ഇവരെ കണ്ടെത്തി എന്യൂമറേഷൻ ഫോറം പൂരിപ്പിച്ചു പട്ടികയിൽ ഉൾപ്പെടുത്തും. കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷവും അവസരമുണ്ട്. മരിച്ചവർ, സ്ഥിരമായി താമസംമാറിയവർ, മറ്റുസ്ഥലത്ത് പേരുചേർത്തവർ, മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ എന്നിവരാണ് അൺട്രെയ്സബിൾ വിഭാഗത്തിൽ വരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
28 ലക്ഷത്തോളം ഫോറങ്ങൾ ഡിജിറ്റൈസ് ചെയ്തപ്പോൾ 1.20 ലക്ഷത്തിലേറെ വോട്ടർമാരെയാണ് ഈ വിഭാഗത്തിൽ കണ്ടെത്തിയത്. മരിച്ചവർമാത്രം 66,740 പേരുണ്ട്. മറ്റിടങ്ങളിൽ വോട്ടുള്ളവർ 6032, സ്ഥിരമായി താമസംമാറിയവർ 37,835.
പൂരിപ്പിച്ച എന്യൂമറേഷൻ ഫോറം ഡിസംബർ നാലിനകം നൽകണമെന്നാണ് ഷെഡ്യൂളിൽ ഉള്ളതെങ്കിലും ചൊവ്വാഴ്ചയ്ക്കകം നൽകാൻ ആവശ്യപ്പെടുന്നുണ്ട്. ഒഴിവാക്കപ്പെട്ടവരെ ചേർക്കാനും പരിശോധിക്കാനുമാണ് ബാക്കിയുള്ള ദിവസം വിനിയോഗിക്കുക. ഫോറം പൂരിപ്പിച്ചുനൽകുന്നവരെല്ലാം ഡിസംബർ ഒൻപതിന് പുറത്തിറക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെടും. പിന്നീട് ആവശ്യമുണ്ടെങ്കിൽ മാത്രമാകും രേഖകളുമായി പരിശോധനയ്ക്ക് ഇആർഒമാർ വിളിക്കുക.




