
കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും പ്രായമായ സ്ത്രീകൾക്ക് മക്കളിൽനിന്ന് ജീവിതച്ചെലവിന് അവകാശമുണ്ടെന്ന് ഹൈക്കോടതി. മാതാവിന് പ്രതിമാസം പണം നൽകാൻ ഉത്തരവിട്ട തിരൂർ കുടുംബക്കോടതി ഉത്തരവിനെതിരേ മലപ്പുറം വെളിയംകോട് സ്വദേശിയായ യുവാവ് നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി തള്ളി.
വരുമാനമില്ലാത്ത അമ്മയ്ക്ക് ചെലവിനു നൽകേണ്ടത് മക്കളുടെ ധാർമികവും നിയമപരവുമായ കടമയാണ്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. ഗൾഫിൽ ജോലിചെയ്യുന്ന മകനിൽനിന്നാണ് ജീവനാംശം തേടിയത്. മാസം 5000 രൂപ വീതം മാതാവിന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇത് ചോദ്യംചെയ്താണ് മകൻ ഹൈക്കോടതിയെ സമീപിച്ചത്.
മത്സ്യബന്ധന ബോട്ടിലാണ് പിതാവ് ജോലി ചെയ്യുന്നത്. ഇതിലൂടെ വരുമാനമുണ്ട്. കന്നുകാലികളെ വളർത്തുന്നതിലൂടെ മാതാവിന് വരുമാനമുണ്ടെന്നും വാദമുന്നയിച്ചു. 60 വയസ്സ് കഴിഞ്ഞ മാതാവ് കന്നുകാലികളെ വളർത്തി ജീവിക്കട്ടേയെന്ന് പറയുന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. ഭാര്യയെയും കുട്ടിയെയും സംരക്ഷിക്കാനുണ്ടെന്നും മാതാവിന് തുക നൽകാനാകില്ലെന്നും മകൻ വ്യക്തമാക്കി. ഭാര്യയും മക്കളുമുണ്ടെന്ന പേരിൽ വൃദ്ധമാതാവിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് മക്കൾക്ക് ഒളിച്ചോടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


