
ഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്.
സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എച്ച്‌ആർ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തും. വിവിധ സംഘങ്ങളായി ചേർന്ന് വിശദമായ അന്വേഷണം തുടരുകയാണ്. ഇതുവരെ 13 പേരെ ചോദ്യം ചെയ്തു. സ്ഫോടനത്തില്‍ എട്ടുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ളത് മുപ്പതിലേറെ പേരാണ്. ഇവരില്‍ 6 പേരുടെ നില അതീവ ഗുരുതരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം, ദില്ലി സ്ഫോടനത്തെപ്പറ്റി ഇപ്പോള്‍ മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് പോലീസ്. എല്ലാ തെളിവുകളും ശേഖരിച്ചു വിലയിരുത്തി വരികയാണ്. വസ്തുതകള്‍ വ്യക്തമാകും വരെ ഒന്നും പറയാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി രാജ ഭാണ്ടിയ ഐപിഎസ് പറഞ്ഞു. ദില്ലി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്.
തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി.
റെയില്‍വേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പൊലീസിനെ നിയോഗിച്ചു. യാത്രക്കാരുടെ ബാഗേജുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നു. പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. മൂന്ന് ദിവസത്തേക്ക് കർശന പരിശോധന നടത്താനാനാണ് തീരുമാനം. ദില്ലി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് നടപടി. വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങളില്‍ കർശന പരിശോധന നടത്തും. ചെങ്കോട്ട മെട്രോ സ്റ്റേഷൻ അടച്ചു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം സ്വദേശത്ത് എത്തിച്ചു. ലോകേഷ് അഗർവാളിന്റെ മൃതദേഹമാണ് യു പിയിലെ അമ്രോഹയിലെ വസതിയില്‍ എത്തിച്ചത്. സ്ഫോടകവസ്തു നിയമപ്രകാരവും ബിഎൻഎസ് വകുപ്പുകള്‍ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നോർത്ത് ഡിസിപി രാജ ബാൻഡിയ അറിയിച്ചു.



