
35 വർഷങ്ങള്‍ക്ക് ശേഷം 4K ദൃശ്യ മികവില്‍ വീണ്ടും തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ‘അമരം’ വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടുന്നില്ല. ഈ സൂപ്പർഹിറ്റ് ചിത്രം റീറിലീസ് ചെയ്തപ്പോള്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ സിനിമ കാണാൻ എത്തുന്നില്ലെന്നാണ് പൊതുവെയുള്ള റിപ്പോർട്ടുകള്‍ പറയുന്നത്. ഇതിന്റെ ഫലമായി സിനിമയുടെ കളക്ഷന്റെ പേരിലുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടിയുടെ മുൻ റീ റിലീസുകളായ പാലേരിമാണിക്യം, ആവനാഴി, വല്യേട്ടൻ തുടങ്ങിയ ചിത്രങ്ങളുടെ പരാജയങ്ങളുടെ പാത തന്നെയാണ് ‘അമരവും’ പിന്തുടരുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന കമന്റുകള്‍. ഈ പശ്ചാത്തലത്തില്‍ കളക്ഷൻ കണക്കുകള്‍ പറഞ്ഞ് സിനിമയ്‌ക്കെതിരെ വ്യാപകമായ ട്രോളുകളാണ് ഉയരുന്നത്.
ആവനാഴിയുടെയും പാലേരിമാണിക്യത്തിന്റെയും ആദ്യ ദിന കളക്ഷൻ റെക്കോർഡ് ‘അമരം’ തകർത്തു എന്ന് പരിഹാസരൂപേണ ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു. മാത്രമല്ല, ബുക്ക് മൈ ഷോയില്‍ ആയിരം ടിക്കറ്റുകള്‍ പോലും വിറ്റുപോയില്ല എന്ന തരത്തിലുള്ള പോസ്റ്റുകളും ശ്രദ്ധ നേടുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1991 ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്ത ‘അമരം’ മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഒരുക്കിയ ഇമോഷണല്‍ ഡ്രാമ എന്ന നിലയില്‍ തിയേറ്ററുകളില്‍ വൻ വിജയമായിരുന്നു. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ 200 ദിവസത്തോളവും മദ്രാസിലെ തിയേറ്ററുകളില്‍ 50 ദിവസത്തോളവും നിറഞ്ഞ സദസ്സുകളില്‍ പ്രദർശിപ്പിച്ചുകൊണ്ട് ബോക്‌സ് ഓഫീസില്‍ പ്രതാപം നിലനിർത്തി.
മധു അമ്ബാട്ട്, ജോണ്‍സണ്‍, രവീന്ദ്രൻ, വിടി. വിജയൻ, ബി. ലെനിൻ എന്നിവരടക്കം മലയാള സിനിമയിലെ എക്കാലത്തെയും പ്രതിഭാധനരായ പിന്നണി പ്രവർത്തകരാണ് ഈ ക്ലാസിക് സിനിമയ്ക്കായി ഒന്നിച്ചത്.



