
2024 ജൂൺ 4ന് ശേഷം കേരളത്തിന്റെ പള്‍സ് അറിയണമെങ്കില്‍ തൃശ്ശൂരില്‍ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപിക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാതിരുന്ന ഡിവിഷനില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്നും സ്ഥാനാര്‍ഥികളുടെ ബലത്തിലാണ് ബിജെപിയുടെ പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ ദാരിദ്ര്യമുഖത്തിന് വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നത് എന്റെ കൂട്ടത്തിലുള്ള ആള്‍ക്കാരോ ഇപ്പോള്‍ ഭരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്ളവരോ അല്ല പറയേണ്ടത്. അത് കേരളത്തിലെ ജനസമൂഹം പറയണം എന്നും അദ്ദേഹം പറഞ്ഞു. വട്ടവടയിൽ ഞാന്‍ കണ്ട ദുരിതമെന്താണെന്ന് മാധ്യമപ്രവര്‍ത്തകർ ജനങ്ങളെ അറിയിക്കാന്‍ ശ്രമിച്ചോ? എന്ന് സുരേഷ് ഗോപി ചോദിച്ചു. ബിജെപിയില്‍ ക്രമാതീതമായി പ്രതീക്ഷ വര്‍ധിച്ചുവെന്ന് ജനങ്ങള്‍ പറയുന്നതാണ് ഞങ്ങളുടെ ആത്മവിശ്വാസമെന്നും പോകുന്നയിടങ്ങളില്‍ നിന്നൊക്കെ ലഭിക്കുന്ന സൂചന അതാണെന്നും സുരേഷ് ഗോപി പറഞ്ഞു.


