പുണെയിൽ അവിഹിതം പുറംലോകം അറിയാതിരിക്കാൻ ഭാര്യയെ കൊലപ്പെടുത്തി; ദൃശ്യം സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ടെന്ന് പ്രതി

Spread the love

പുണെ: ഭാര്യയെ കൊലപ്പെടുത്തി ചൂളയിലിട്ട് കത്തിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുണെയിലെ ശിവാനെ ഏരിയയില്‍ താമസിച്ചിരുന്ന സമീര്‍ ജാദവ് (42) ആണ് ഭാര്യയും സ്വകാര്യ സ്‌കൂള്‍ അധ്യാപികയുമായ അഞ്ജലി സമീര്‍ ജാദവിനെ കൊലപ്പെടുത്തിയത്.

video
play-sharp-fill

സമീറും അഞ്ജലിയും 2017-ലാണ് വിവാഹിതരായത്. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികള്‍ ഇവര്‍ക്കുണ്ട്. ഓട്ടോമൊബൈല്‍ ഡിപ്ലോമക്കാരനായ ജാദവ് ഒരു ഗാരേജ് നടത്തിവരികയായിരുന്നു.

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം ഉണ്ടായതിനാലാണ് ജാദവ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് ആദ്യം കരുതിയത്. 38-കാരിയായ അഞ്ജലിയുടെ മരണത്തിന് പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനായി സമീര്‍ നിരാശ അഭിനയിച്ച് ആവര്‍ത്തിച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. മാത്രമല്ല ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ അവരുടെ ഫോണില്‍ നിന്ന് അയാള്‍ മറ്റൊരു പുരുഷന് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസിന്റെ സംശയം തന്റെ നേര്‍ക്ക് തിരിയാതിരിക്കാന്‍ സമീര്‍ നടത്തിയ അഭിനയമാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്. എന്നാല്‍, പോലീസിന്റെ അന്വേഷണത്തില്‍ സമീറിന്റെ ക്രൂരമായ പദ്ധതി തകര്‍ന്നടിയുകയായിരുന്നു. ജാദവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു.പിടിയിലായതിന് ശേഷം, അജയ് ദേവ്ഗണ്‍ അഭിനയിച്ച ‘ദൃശ്യം’ എന്ന സിനിമ നാല് തവണയെങ്കിലും കണ്ടതിന് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സമീര്‍ വെളിപ്പെടുത്തി.

പ്രതി പോലീസിനോട് പറഞ്ഞതനുസരിച്ച്; ഒക്ടോബര്‍ 26-ന്, താന്‍ വാടകയ്ക്കെടുത്ത ഒരു ഗോഡൗണിലേക്ക് ജാദവ് ഭാര്യയെ കൊണ്ടുപോയി. ‘പുതിയ ഗോഡൗണ്‍ കാണിച്ചുതരാം’ എന്ന് പറഞ്ഞാണ് അവളെ അവിടേക്ക് കൊണ്ടുപോയത്. ഉള്ളില്‍ കടന്ന ശേഷം അയാള്‍ അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി അയാള്‍ നേരത്തെ തന്നെ അവിടെ ഒരു ഇരുമ്പ് ചൂള നിര്‍മ്മിച്ചിരുന്നു. തുടര്‍ന്ന് സമീര്‍ അഞ്ജലിയുടെ മൃതദേഹം ചൂളയിലിട്ട് കത്തിക്കുകയും ചാരം അടുത്തുള്ള നദിയില്‍ ഒഴുക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ ദീപാവലി അവധിക്കായി ഇവരുടെ കുട്ടികള്‍ നാട്ടിലായിരുന്നു.

കൊലപാതകത്തിന് ശേഷം, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ സമീര്‍ പോലീസ് സ്റ്റേഷനിലെത്തി. പിന്നീട്, ‘കാണാതായ ഭാര്യയെ’ എപ്പോള്‍ കണ്ടെത്തുമെന്നും ‘കൊലയാളിയെ’ കണ്ടെത്താനുള്ള അന്വേഷണത്തില്‍ എന്ത് പുരോഗതിയുണ്ടായെന്നും ഉത്കണ്ഠയോടെ ചോദിച്ച് അയാള്‍ സ്റ്റേഷനില്‍ വരുന്നത് തുടര്‍ന്നു.

എന്നാല്‍, ഈ അഭിനയം അയാളെ സഹായിക്കുന്നതിന് പകരം പോലീസില്‍ സംശയം ജനിപ്പിക്കുകയാണ് ഉണ്ടായത്. സമീര്‍ ജാദവിന്റെ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലുകള്‍, സിസിടിവി ദൃശ്യങ്ങളുടെ വിശകലനം, വിശദമായ സാങ്കേതിക അന്വേഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഒടുവില്‍ കേസ് തെളിയിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സംഭാജി കദം പറഞ്ഞു.

സമീറിന്റെ മൊഴികളും സാങ്കേതിക തെളിവുകളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അയാളെ തീവ്രമായ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ഒടുവില്‍ അയാള്‍ കുറ്റം സമ്മതിക്കുകയും ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് ചെയ്തതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. പ്രതിക്കെതിരെ വാര്‍ജെ മാല്‍വാഡി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണത്തിനായി കേസ് രാജ്ഗഡ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.