പിഎസ്‌സിക്ക് നിലവിലില്ലാത്ത നാല് ഒഴിവുകളിൽ നിയമനം; ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

Spread the love

തിരുവനന്തപുരം: ജലഅതോറിറ്റിയിലെ അസിസ്റ്റന്റ് എൻജിനിയർമാരുടെ നിലവിലില്ലാത്ത നാലു ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ടുചെയ്ത ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കാനൊരുങ്ങി സർക്കാർ. റാങ്ക് പട്ടികയിലുണ്ടായിരുന്ന വേണ്ടപ്പെട്ടവർക്ക് നിയമനം നടത്താൻ വേണ്ടിയായിരുന്നു ഇടപെടൽ.

video
play-sharp-fill

അഞ്ച്‌ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ടുചെയ്യാത്തതിനെക്കുറിച്ചുള്ള പരാതിയിലായിരുന്നു വകുപ്പിന്റെ അന്വേഷണം. എന്നാൽ, ഇല്ലാത്ത ഒഴിവുകൾ റിപ്പോർട്ടുചെയ്തെന്ന അസാധാരണമായ സംഭവമാണ് പരിശോധനയിൽ കണ്ടെത്തിയത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട് എന്നിവരെ ആസ്ഥാന ഓഫീസിൽനിന്ന് മാറ്റണമെന്നും ഏഴുപേർക്കെതിരേ വകുപ്പുതലനടപടി വേണമെന്നുമായിരുന്നു ഭരണപരിഷ്കാരവകുപ്പിന്റെ ശുപാർശ. ഇവർക്കെതിരേയുള്ള നടപടികൾ ഒതുക്കിത്തീർക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് സർക്കാർ ഇടപെടൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതുപക്ഷസംഘടനാനേതാക്കളാണ് തട്ടിപ്പിന്‌ നേതൃത്വം നൽകിയത്. ഉദ്യോഗസ്ഥർക്കെതിരേ നടപടി ശുപാർശചെയ്ത് അഡീഷണൽ ചീഫ് സെക്രട്ടറി അയച്ച റിപ്പോർട്ടിൽ രണ്ടുമാസത്തോളം ജല അതോറിറ്റി നടപടിയെടുത്തിരുന്നില്ല. പിന്നീട് ആരോപണവിധേയനായ ക്ലാർക്ക് എം.ആർ. മാനുഷിനെ തൊട്ടടുത്ത ഓഫീസിലേക്ക് സ്ഥലംമാറ്റി പ്രശ്നം അവസാനിപ്പിച്ചു. ഇയാൾ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാസെക്രട്ടറിയാണ്.

കൂട്ടുനിന്നുവെന്ന് കണ്ടെത്തിയ ജൂനിയർ സൂപ്രണ്ട് പി. അനിൽ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് അസോസിയേഷൻ(അക്വ) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.

സംഭവത്തിൽ ഉൾപ്പെട്ട സർവീസിലുള്ളതും വിരമിച്ചതുമായ എല്ലാ ഉദ്യോഗസ്ഥരുടെയും സർവീസ് വിവരങ്ങൾ തേടിയാണ് സർക്കാർ ജല അതോറിറ്റിക്ക് കത്തയച്ചത്. വിരമിച്ചവർക്കെതിരേയും അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കത്തിൽ പറയുന്നു.