
കോട്ടയം (കാഞ്ഞിരപ്പള്ളി): 35 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയത്തിനു സ്വന്തമായി കെട്ടിടമെന്ന സ്വപ്നം സഫലമാകുന്നു. 1990ൽ സ്റ്റേഷൻ ആരംഭിച്ച കാലം മുതൽ അസൗകര്യങ്ങൾ നിറഞ്ഞ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
നാൽപതോളം ജീവനക്കാരുള്ള ഫയർ സ്റ്റേഷനിൽ ഒരു ഷിഫ്റ്റിൽ കുറഞ്ഞത് 15 മുതൽ 20 ഉദ്യോഗസ്ഥർ വരെയുണ്ട്. ആകെ 1500ൽ താഴെ മാത്രം വിസ്തീർണമുള്ള സ്റ്റേഷനിൽ ഗാരിജ് കഴിഞ്ഞാൽ ഓഫിസും ഒരു വിശ്രമമുറിയും അടുക്കളയും ഒരു സ്റ്റോറും, ഒരു ശുചിമുറിയും മാത്രമാണുള്ളത്. ഇടുങ്ങിയ വിശ്രമമുറിയിൽ പരമാവധി 5 പേർക്ക് കിടക്കാം. രാത്രി സമയങ്ങളിൽ ബാക്കിയുള്ളവർ വിശ്രമിക്കുന്നത് അടുക്കളയിലും, ഗാരിജിലുമാണ്.
വേനൽക്കാലത്ത് രണ്ടു മാസത്തോളം സ്റ്റേഷൻ വളപ്പിലെ കിണർ വറ്റും. കുടിക്കാനും കുളിക്കാനും വെള്ളം ശേഖരിക്കുന്നതിന് 200 മീറ്റർ അകലെ പോകണം. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഗാരിജിൽ ആവശ്യമായ ഇടമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ണാർക്കയത്ത് ഫയർ സ്റ്റേഷനായി റവന്യു വകുപ്പ് അനുവദിച്ചു നൽകിയ സ്ഥലത്ത് കെട്ടിടം നിർമിക്കാൻ 2.40 കോടി രൂപ ഗവ.ചീഫ് വിപ് എൻ.ജയരാജ് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ അതിർത്തിയിൽ ചിറക്കടവ് പഞ്ചായത്തിൽപ്പെട്ട മണ്ണാർക്കയം അമ്പലം ഭാഗത്തുള്ള 17.70 സെന്റ് സ്ഥലമാണ് റവന്യു വകുപ്പ് ഫയർ സ്റ്റേഷനായി അനുവദിച്ചത്. ഇവിടെ കെട്ടിടം നിർമിക്കാനാണു ഫണ്ട് അനുവദിച്ചത്.
പ്രവർത്തനം തുടങ്ങി 33 വർഷമായിട്ടും സ്വന്തമായി സ്ഥല സൗകര്യങ്ങളും കെട്ടിടവും ഒരുക്കാൻ കഴിയാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു.



