
ഹൈദരാബാദ്: തെലങ്കാനയില്‍ അമിതവേഗതയിലെത്തിയ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേർക്ക് ദാരുണാന്ത്യം. ചെവ്വല്ല മണ്ഡലത്തിലെ ഖാനാപൂർ ഗേറ്റിന് സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.
അപകടത്തില്‍ പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ (ടിജിആർടിസി) ബസാണ് അപകടത്തില്‍പ്പെട്ടത്. ട്രക്കിന്റെ ഡ്രൈവറും മരിച്ചതായാണ് വിവരം.
തെറ്റായ ദിശയിലൂടെ അമിതവേഗതയിലെത്തിയ ട്രക്ക് എതിർദിശയില്‍ നിന്നുവന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. തകർന്ന ബസില്‍ നിന്ന് ഏറെനേരം പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസില്‍ 40 പേരുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ടെന്നും ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
സംഭവത്തില്‍ തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ ഖേദം പ്രകടിപ്പിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാൻ അദ്ദേഹം നിർദ്ദേശം നല്‍കിയിട്ടുണ്ട്.
അപകടകാരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.



