
കോട്ടയം: സ്വതന്ത്ര പത്രപ്രവർത്തകയും വീട്ടമ്മയുമായ കുമരകം സ്വദേശി സോളി ജോർജ് കുമരകത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ “പുഴകളില്ലാതെ തോണികൾ ” എന്ന നോവൽ പുറത്തിറക്കി.
കുമരകത്ത് നടന്ന ലളിതമായ ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ സാൽവിൻ കൊടിയന്തറക്ക് നോവലിസ്റ്റ് പുസ്തകം കൈമാറി.
കുമരകം ഗ്രാമപഞ്ചായത്തു ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഐ. ഏബ്രഹാം പങ്കെടുത്തു.
കുമരകത്തിന്റെ ജീവിതക്കാഴ്ച്ചകളും ഹൃദയ സ്‌പന്ദനങ്ങളുമാണ് നോവലിൽ ഉടനീളം. സഞ്ചാരികൾക്ക് അവിസ്മരണീയ കാഴ്ചകൾ സമ്മാനിക്കുന്ന കുമരകത്തിന്റെ കാണാത്ത കാഴ്ചയിലേക്കാണ് ഈ നോവൽ പോകുന്നത്. സാധാരണക്കാരുടെ ജീവിത യാഥാർത്ഥ്യങ്ങളുടെ പൊളളുന്ന ഓർമകൾ പങ്കു വയ്ക്കുകയാണ് നോവലിസ്റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരയെക്കാൾ ഏറെ ചെളിവെള്ളം പരന്നു കിടക്കുന്ന ഒരു പ്രദേശം പോലെയാണു ജീവിതം. യാതനകളുടെ ചെളിയിലും ചേറ്റിലും നിന്നു കരയിൽ കാൽവയ്ക്കാൻ കഴിയുന്നതു വല്ലപ്പോഴും. ദുരിതങ്ങളെ നുറുങ്ങു സന്തോഷങ്ങൾകൊണ്ടും സ്നേഹബന്ധങ്ങളുടെ ഊഷ് മളതയാലും മറികടക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ ജീവിതം പറയുകയാണു
കുമരകം എന്ന പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ‘പുഴകളില്ലാതെ തോണികൾ’ എന്ന നോവൽ. ഇന്നു ലോകമെങ്ങും അറിയപ്പെടുന്ന കുമരകത്തിന്റെ ചരിത്രത്തിലൂടെയും ചരിത്രത്തിൽ കാണാത്ത സാധാരണക്കാരുടെ ജീവിതത്തിലൂടെയും ഒരു തോണിയാത്ര. മടുപ്പിക്കാത്തതും മറക്കാൻ കഴിയാത്തതുമായ ഒരു യാത്ര.
സ്വതന്ത്ര പത്രപ്രവർത്തകയായ സോളി ജോർജ് കോട്ടയം ജില്ലയിലെ കുടമാളൂരിൽ വി.വി. ജോസിൻ്റെയും കുഞ്ഞമ്മയുടെയും മകളായി ജനിച്ചു. കോട്ടയം സി.എം.എസ്. കോളജിൽനിന്നു ബിരുദവും ദീപികയിൽനിന്നും പ്രത പ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും നേടി. മണ്ണുത്തി വെറ്ററിനറി സർവ്വകലാശാലയിലെ റിട്ട. ഫാം സൂപ്പർവൈസർ കുമരകം സ്വദേശി റ്റി.ആർ. ജോർജ്കുട്ടിയാണ് ഭർത്താവ്. മക്കൾ: മരിയ, മാർട്ടിൻ, സാജൻ.



