
കോട്ടയം: 41 വർഷം മുൻപ് തിരുനക്കരയിലെ അരങ്ങിൽ നളചരിതം രണ്ടാം ദിവസം. ഒന്നാംരംഗം നളൻ്റെയും ദമയന്തിയുടെയും വിവാഹശേഷം അവർ കൊട്ടാരത്തിലേക്ക് എത്തുന്നതാണ്. ദേവലോകത്തേക്ക് മടങ്ങുന്ന ഇന്ദ്രാദികൾ വഴിമധ്യേ കലിദ്വാപരന്മാരെ കാണുന്നു. അവർ തമ്മിലുള്ള സംഭാഷണമാണ് രണ്ടാംരംഗം.
വിവാഹച്ചടങ്ങിനു പോകുന്ന കലിദ്വാപരന്മാരോട് ഇന്ദ്രാദികൾ ചോദിക്കുന്നു: ‘വെള്ളം ചോർന്നുപോയിട്ട് അണ കെട്ടുന്നതെന്തിനാണ്?’ ചോദ്യത്തിൽ അപമാനം തോന്നിയ കലിദ്വാപരന്മാർ നളനെ ചൂതുകളിയിൽ തോൽപിച്ച് കാട്ടിലേക്ക് അയയ്ക്കാനും അങ്ങനെ ദമയന്തിയിൽനിന്നും അകറ്റാനും തന്ത്രം മെനയുന്നു. കലാമണ്ഡലം കൃഷ്ണൻ നായരും കലാമണ്ഡലം ഗോപിയും തുടങ്ങി ഒന്നാംനിര നടന്മാർ അരങ്ങിൽ കണ്ടുനിന്ന സുരേഷ് ബാബു പിന്നീടു കോട്ടയത്തെ അരങ്ങുകളിൽ സ്ഥിരസാന്നിധ്യമായി. അക്കാലത്തു തന്നെ കോട്ടയത്തെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ കളിയരങ്ങിന്റെ സജീവപങ്കാളിയായി.
ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പുത്തനങ്ങാടി മാരുതി ഭവനിൽ എം.ഡി.സുരേഷ് ബാബു ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബീക്കണിന്റെ സെക്രട്ടറിയായിരുന്നു. ബീക്കൺ നടത്തിയ നളചരിതം രണ്ടാം ദിവസം കഥകളി കണ്ടാണ് ക്ലാസിക്കൽ കലകളിൽ ആകൃഷ്ടനാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലു പതിറ്റാണ്ടു കൊണ്ട് കഥകളിയരങ്ങിന്റെ മികച്ച സംഘാടകനിലേക്കുള്ള വളർച്ചയുടെ അംഗീകാരമാണ് കഥകളിയുടെ സമഗ്ര സംഭാവനയ്ക്കുള്ള കലാമണ്ഡലം പുരസ്കാരത്തിലൂടെ (30,000 രൂപ) സുരേഷ് ബാബുവിനു ലഭിച്ചത്.
2018ൽ ചീഫ് മാനേജരായി ബാങ്കിൽനിന്നു വിരമിച്ച ശേഷം കലാ,സാംസ്കാരിക രംഗത്ത് സജീവമായി. സ്ഥാപകസെക്രട്ടറി പള്ളം ചന്ദ്രൻ സ്ഥാനമൊഴിഞ്ഞതോടെ 2022 മുതൽ കളിയരങ്ങിന്റെ സെക്രട്ടറിയാണ്.



