
തിരുവനന്തപുരം: ആശാ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പിന്നാലെ കഴിഞ്ഞ 266 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തിവന്ന രാപ്പകൽ സമരം കേരളപ്പിറവി ദിനമായ നാളെ (നവംബർ 1) അവസാനിപ്പിക്കും.
നാളെ രാവിലെ 11.30 ന് ആശമാർ നടത്തുന്ന സമര പ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കുമെങ്കിലും പ്രാദേശികതലങ്ങളിൽ പ്രതിഷേധം തുടരും. സമരത്തെ അപമാനിച്ചവർക്കെതിരെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിധിയെഴുതണമെന്ന് അഭ്യർഥിച്ച് ആശാ വർക്കർമാർ വാർഡുകളിലേക്ക് പോകണമെന്ന് ഇന്നലെ ചേർന്ന അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ രാപ്പകൽ സമരം ആരംഭിക്കുകയായിരുന്നു. പിന്നീട് നിരാഹാരസമരം, മുടിമുറിക്കൽ തുടങ്ങി നിരവധി ഘട്ടങ്ങളിലൂടെയാണ് സമരം മുന്നേറിയത്. സമരരംഗത്തുള്ള സ്ത്രീകളെ അധിക്ഷേപിക്കുന്ന സമീപനമാണ് ഭരണകക്ഷി നേതാക്കളിൽനിന്ന് ഉണ്ടായതെന്നും ആരോപണമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണറേറിയം വർധിപ്പിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. ഒടുവിൽ തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴാണ് ആശമാരുടെ ഓണറേറിയം വർധിപ്പിക്കാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സമരത്തിൻ്റെ ഒരു വർഷം പൂർത്തിയാകുന്ന 2026 ഫെബ്രുവരി 10 ന് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്



