
കോട്ടയം : വിപണിയിലെ താരമായി കാന്താരി മുളക്.ഗുണവും വലിപ്പവും അനുസരിച്ച് കിലോയ്ക്ക് 600 – 800 രൂപ വരെയാണ് വില. ലഭ്യതകുറഞ്ഞതാണ് വില വർദ്ധനവിന് കാരണമായി പറയുന്നത്.
എല്ലാ സീസണിലും കാന്താരിക്ക് ഡിമാൻഡ് ഉണ്ടെങ്കിലും വിപണിയിൽ ആവശ്യത്തിന് എത്തുന്നില്ലെന്ന് കച്ചവടക്കാരും പറയുന്നു.
തമിഴ്‌നാട്ടിൽ നിന്നാണ് മാർക്കറ്റിലേക്ക് കാന്താരി കൂടുതലായും എത്തുന്നത്. ഇവയ്ക്ക് ഗുണം കുറവാണ്. നാടൻ വിഭവമായ കപ്പ നഗരത്തിലെ ഫൈവ് സ്റ്റാർ ഹോട്ടൽ മെനുവിൽ ഇടം പിടിച്ചതോടെ കാന്താരിച്ചമ്മന്തിയും സ്റ്റാറാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വില കുതിച്ചിട്ടും കേരളത്തിൽ കാര്യമായി കാന്താരി കൃഷി ചെയ്യാൻ കർഷകർ മുന്നോട്ട് വരാത്ത സ്ഥിതിയാണ്. പലരും ഇഞ്ചി കൃഷിക്കും മറ്റും ഇടവിളയായാണ് കാന്താരി കൃഷി ചെയ്യുന്നത്. മാറി മറിയുന്ന വിലയും ചെടികളുടെ ലഭ്യതക്കുറവുമാണ് കർഷകരെ കൃഷിയിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്.
കാന്താരി മുളക് ഉണക്കി വിദേശത്തേക്ക് കയറ്റി അയക്കാൻ തുടങ്ങിയതോടെയാണ് ഡിമാൻഡേറിയത്. ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ലഭ്യമാണ്.
രാസവസ്തു സാന്നിദ്ധ്യം കുറവാണെന്നതും ഉണക്കി ദീർഘകാലം സൂക്ഷിക്കാമെന്നതും കാന്താരിയോടുള്ള പ്രിയം വർദ്ധിപ്പിച്ചു. അച്ചാറിനും , ഉപ്പിലിട്ടതിനും ആവശ്യക്കാരേറെയാണ്.
ശരീരത്തിലെ കൊളസ്‌ട്രോളിനുള്ള നാടൻ പ്രതിവിധി എന്നതാണ് കാന്താരിയെ വിപണിയിലെ കുഞ്ഞൻ താരമാക്കിയത്. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
ഇതിന്റെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. വിറ്റാമിനുകളായ എ, സി, ഇ, കാത്സ്യം, അയൺ, പൊട്ടാസ്യം, ഫോസ്പറസ് എന്നിവയാൽ സമ്പന്നമാണ്.
കാന്താരി മുളകിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും രക്തയോട്ടം വർദ്ധിപ്പിക്കാനുമുള്ള കഴിവുമുണ്ട്. എന്നാൽ അമിത ഉപയോഗം അൾസറിലേക്ക് നയിക്കാം.



