
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു . എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്.
മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോളറ ബാധയെ തുടർന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തുടക്കത്തിൽത്തന്നെ വിദഗ്ധചികിത്സ ലഭിച്ചില്ലെങ്കിൽ കോളറ മരണകാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ. കഞ്ഞിവെള്ളംപോലെ മലവിസർജനം നടത്തുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഛർദ്ദിയുമുണ്ടാകും. ജലാംശം നഷ്ടപ്പെട്ട് ഒരുദിവസംകൊണ്ടുതന്നെ അവശനിലയിലാകും. നിർജലീകരണം വൃക്കയുടെ പ്രവർത്തനത്തെ താളംതെറ്റിക്കും.
വിബ്രിയോ കോളറൈ എന്നബാക്ടീരിയയാണ് രോഗകാരി. രോഗിയുടെ മലത്തിൽനിന്ന് രോഗാണുക്കൾ കുടിവെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ ആഹാരത്തിലൂടെയും മറ്റുള്ളവരിലേക്ക് പകരും.
രോഗാണുക്കൾ ശരീരത്തിലെത്തിയാൽ ഒന്നുമുതൽ അഞ്ചുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. കുഞ്ഞുങ്ങളിലും വയോജനങ്ങളിലും പെട്ടെന്ന് മാരകമാകും
രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കാം
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക
രോഗലക്ഷണംകണ്ടാലുടൻ വിദഗ്ധചികിത്സ തേടണം
വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കുക
ജലസ്രോതസ്സുകൾ മലിനമാകാതെ സൂക്ഷിക്കുക, മലിനജലത്തിൽ കുളിക്കുന്നതും മറ്റും ഒഴിവാക്കുക
ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഒആർഎസ് ലായനി കുടിക്കുക
വീടും പരിസരവും ബ്ലീച്ചിങ് പൗഡറിട്ട് അണുമുക്തമാക്കുക
രോഗിയെ ശുശ്രൂഷിക്കുന്നവർ വ്യക്തിശുചിത്വം ഉറപ്പാക്കണം
രോഗം പൂർണമായി മാറുംവരെ മരുന്നു കഴിക്കുക
വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഐസ് ശീതളപാനീയങ്ങളിൽ ഉപയോഗിക്കരുത്
ആഹാരം പാകംചെയ്യുംമുൻപ് കൈകൾ സോപ്പിട്ടു കഴുകണം
വഴിയോര തട്ടുകടകൾ പരിസരം വൃത്തിയായി സൂക്ഷിക്കണം



