
കൊല്ലം: ‘റെഡ് സല്യൂട്ട് റെഡ് സല്യൂട്ട്… രക്തസാക്ഷി ഗ്രാമങ്ങളേ… പുന്നപ്ര വയലാർ ഗ്രാമങ്ങളേ… പുളകങ്ങളേ.. വീര പുളകങ്ങളേ..
പാടിത്തുടങ്ങിയപ്പോള്‍ പി.കെ.മേദിനി പ്രായം മറന്നു, വാക്കുകളിലെ വിറയല്‍ മാറി. ശബ്ദത്തിന് പന്ത്രണ്ടുകാരിയുടെ പ്രസരിപ്പ്. 93 വയസിന്റെ യാതൊരവശതകളും പാട്ടില്‍ വരാതെയാണ് അവർ പാടിത്തീർത്തത്.
‘നിങ്ങള്‍ക്കുനേർന്നിടുന്നു വിപ്ളവാഭിവാദനം’ എന്ന അവസാന വരിയെത്തിയപ്പോള്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന മുഖഭാവത്തിലേക്കെത്തി. സമരമുഖങ്ങള്‍ക്ക് ഈണങ്ങളുടെ രക്തശോഭ ചാർത്തിയ വിപ്ളവ ഗാനങ്ങള്‍ക്ക് ഇന്നും മങ്ങലേറ്റിട്ടില്ലെന്ന് ഒന്നുകൂടി ഉറപ്പിച്ചു. ഇന്നലെ കൊല്ലം പ്രസ് ക്ളബില്‍ ചലച്ചിത്ര സംവിധായകൻ അനില്‍.വി.നാഗേന്ദ്രന്റെ ‘വീരവണക്കം’ സിനിമയുടെ കേരളത്തിലെ പ്രദർശനവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനാണ് ചിത്രത്തില്‍ അഭിനയിച്ച വിപ്ളവ ഗായിക പി.കെ.മേദിനിയെത്തിയത്.
പടവുകള്‍ കയറാനും വർത്തമാനത്തിനുമൊക്കെ പ്രായം ചില്ലറ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ വിപ്ളവ ഗാനത്തിന് ആ അവശതകള്‍ ലവലേശവുമുണ്ടായില്ല. സിനിമയില്‍ ചിരുതയെന്ന മുഖ്യ കഥാപാത്രത്തെയാണ് പി.കെ.മേദിനി അവതരിപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരവേദിയിലെ പാവാടക്കാരി
ആലപ്പുഴ ആറാട്ടുപുഴ പുത്തൻപുരയ്ക്കല്‍ വീട്ടില്‍ കങ്കാളിയുടെയും (കേശവൻ) പാപ്പിയുടെയും മകളായി 1933 ആഗസ്റ്റ് എട്ടിനാണ് പി.കെ.മേദിനി ജനിച്ചത്. പന്ത്രണ്ട് മക്കളില്‍ ആറുപേർ മേദിനി ജനിക്കുന്നതിന് മുമ്ബുതന്നെ മരിച്ചു. അമ്മയുടെ അമ്മാനപ്പാട്ടുകള്‍ കേട്ടുപഠിച്ച് പാടിത്തുടങ്ങി, ആറാം ക്ളാസില്‍ സ്കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു.
ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനിയില്‍ സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിലാണ് ആദ്യമായി വിപ്ളവ ഗാനം പാടിയത്. അന്ന് വയസ് 12. പിന്നെ സമരവേദികളിലും കമ്മ്യൂണിസ്റ്റ് പാർട്ടി പരിപാടികളിലും മേദിനിയുടെ പാട്ട് അനിവാര്യ ഘടകമായി.
നിരോധിക്കപ്പെട്ട പാട്ട് പാടിയതിന് പതിനഞ്ചാം വയസില്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. മോചിതയായ ശേഷം വീണ്ടും പാടി, പതിനേഴാം വയസില്‍ വീണ്ടും ജയില്‍വാസം. 19ാം വയസില്‍ പാർട്ടി അംഗത്വം ലഭിച്ചു. പുന്നപ്ര വയലാർ സമര സേനാനികളില്‍ ജീവിച്ചിരിക്കുന്ന ഏക വനിതയാണ് പി.കെ.മേദിനി. അനില്‍ വി.നാഗേന്ദ്രൻ സംവിധാനം ചെയ്ത ‘വസന്തത്തിന്റെ കനല് വഴികള്‍’ എന്ന സിനിമയില്‍ ചിരുതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹം സംവിധാനം ചെയ്ത ‘തീ’യിലും അഭിനയിച്ച ശേഷമാണ് ഇപ്പോള്‍ ‘വീരവണക്ക’ത്തിലും ചിരുതയായത്.



