
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാകുമ്പോള്‍ മുന്നണികളുടെ സീറ്റ് ചർച്ചകളും പുരോഗമിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ സ്ഥാനാർത്ഥികളെ കളത്തിലിറക്കാനാണ് നീക്കം. പഞ്ചായത്ത് തലത്തില്‍ സീറ്റുകളില്‍ അനൗദ്യോഗിക ധാരണയായെന്ന് എല്‍.ഡി.എഫ്
നേതൃത്വം പറയുമ്പോള്‍ തർക്കങ്ങളില്ലാതെ താഴെത്തട്ടിലുള്ള ചർച്ചകള്‍ പ്രാദേശിക നേതൃത്വം പൂർത്തിയാക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതിനെത്തുടർന്ന് ജില്ലാ പഞ്ചായത്തിലുണ്ടായ ഭരണ നഷ്ടം തിരിച്ചു പിടിക്കുകയാണ് യു.ഡി.എഫിന്റെ പ്രധാന അജണ്ട. മുൻ നിരനേതാക്കള്‍ മത്സരരംഗത്തിറങ്ങും.
പുതുപ്പള്ളി ഡിവിഷൻ വനിതാ സംവരണമായതോടെ വാകത്താനത്തെ നിലവിലെ അംഗം സുധാ കുര്യനെ അവിടേയ്ക്ക് മാറ്റിയേക്കും. പാമ്പാടിയില്‍ ഷേർലി തര്യനാണ് പ്രഥമ പരിഗണന. അയർക്കുന്നത്ത് വിജയപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് സിസി ബോബി മത്സരിച്ചേക്കും. മുൻ ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ ബേബിയുടെ പേരും ചർച്ചകളിലുണ്ട്. വാകത്താനത്ത് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജോഷി ഫിലിപ്പ് മത്സരിക്കുന്നില്ലെങ്കില്‍ മാടപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ വർഗീസ് ആന്റണിയ്ക്ക് നറുക്കു വീഴും. കുമരകത്ത് ഡി.സി.സി. വൈസ് പ്രസിഡന്റ് ജി. ഗോപകുമാറിനാണ് മുൻഗണന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളി, പൊൻകുന്നം സീറ്റുകളിലും മുതിർന്ന നേതാക്കള്‍ മത്സരിക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി ഹിന്ദു, പിന്നാക്ക വിഭാഗങ്ങളില്‍ ആർക്കും അവസരം നല്‍കാതിരുന്നത് എതിർപ്പ് ക്ഷണിച്ചു വരുത്തിയതിനാല്‍ ആ കുറവ് സ്ഥാനാർത്ഥി നിർണയത്തില്‍ പരിഹരിച്ചേക്കും. ലീഗിന് ഇക്കുറിയും ജില്ലാ പഞ്ചായത്തില്‍ സീറ്റ് കൊടുത്തേക്കില്ല. കഴിഞ്ഞ തവണ ഒൻപത് സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പകുതി സീറ്റില്‍ തൃപ്തിപ്പെടേണ്ടിവരും.
പുതുമുഖങ്ങളുമായി സി.പി.എം
ജില്ലാ പഞ്ചായത്തില്‍ പരമാവധി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് സി.പി.എമ്മിന്റെ തീരുമാനം. കഴിഞ്ഞ തവണ ഈ പരീക്ഷണം വിജയിച്ചിരുന്നു. സി.പി.ഐയില്‍ ചില മുതിർന്ന നേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മില്‍ പതിവ് മുഖങ്ങള്‍ ഇടംപിടിച്ചേക്കും.
കൂടുതല്‍ സീറ്റുറപ്പിക്കാൻ ബി.ജെ.പി
എൻ.ഡി.എയില്‍ ബി.ജെ.പി നിലവില്‍ ഭരിക്കുന്ന പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളില്‍ പ്രത്യേകം ശ്രദ്ധയൂന്നിയും പുതിയ പഞ്ചായത്തുകള്‍ പിടിച്ചെടുക്കാനുമാണ് ചർച്ചകള്‍. പൂഞ്ഞാർ തെക്കേക്കരയില്‍ ഭരണം പിടിക്കാൻ പി.സി.ജോർജിന്റെയും, ഷോണ്‍ ജോർജിന്റെ നേതൃത്വത്തില്‍ പ്രവർത്തനങ്ങള്‍ സജീവമാണ്.
ചിറക്കടവ്, വാഴൂർ, അയ്മനം, പനച്ചിക്കാട് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലും സ്ഥാനാർത്ഥി ചർച്ചയിലേക്ക് നേതൃത്വം കടന്നു. ബി.ഡി.ജെ.എസും ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു.
”ചർച്ചകള്‍ സജീവമായി മുന്നേറുകയാണ്. ജില്ലാ നേതൃത്വത്തിന്റെ ഇടപെടലുണ്ടാകാതെ ചർച്ചകളും സ്ഥാനാർത്ഥി നിർണയവും വാർഡ് തലത്തില്‍ പൂർത്തിയാക്കും.
‘പത്തിലേറെ പഞ്ചായത്തുകളില്‍ അനൗദ്യോഗിക സീറ്റ് ധാരണയായി. പഞ്ചായത്തുകളിലെ സ്ഥാനാർത്ഥി നിർണയം പഞ്ചായത്തുതലത്തില്‍ നടത്തും. ബ്ലോക്കിലെ സീറ്റ്, സ്ഥാനാർത്ഥി ചർച്ചകള്‍ നിയോജക മണ്ഡലം തലത്തിലും ജില്ലാ പഞ്ചായത്തിലേത് ജില്ലാ തലത്തിലുമാകും.



