
തിരുവനന്തപുരം: തിരുനക്കരയിലെയും, ശബരിമലയിലെയും അയ്യപ്പ സേവാസംഘം ഓഫീസ് കെട്ടിടത്തിൽ നടന്ന് വന്നിരുന്ന സംഘത്തിൻ്റെ സേവന പ്രവർത്തനങ്ങൾ തടഞ്ഞ ഗൂഢാലോചനയ്ക്ക് പിന്നിൽ മുരാരി ബാബു എന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ.

ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ മുഴുവൻ പ്രതികളെയും നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത അയ്യപ്പ സേവാസംഘം തിരുവനന്തപുരത്ത് വച്ച് നടത്തിയ “സന്നിധാന സംരക്ഷണ ദിനാചരണത്തോട് “അനുബന്ധിച്ച് തിരുവിതാകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ ധർണ്ണയിൽ സംസാരിക്കുകയായിരുന്നു കൊയ്യം.
തിരുനക്കരയിൽ നേരത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായും, അസിസ്റ്റൻ്റ് കമ്മീഷണറായും പ്രവർത്തിച്ചിരുന്ന മുരാരി ബാബു വൈക്കം സപ്യൂട്ടീ കമീഷണറായിരുന്ന കാലത്താണ് തിരുനക്കര ക്ഷേത്ര മൈതാനത്ത് അര നൂറ്റാണ്ടിലേറെയായി പ്രവർത്തിച്ച് വന്നിരുന്ന അയ്യപ്പ സേവാസംഘത്തിൻ്റെ കെട്ടിടം ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നത് . ഇതിൻ്റെ ഗൂഢാലോചനയ്ക്ക് പ്രധാന പങ്ക് വഹിച്ച മുരാരി ബാബു ശബരിമലയിൽ എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിച്ച് വന്നിരുന്ന സമയത്താണ് ശബരിമലയിലെ അയ്യപ്പ സേവാസംഘം ഓഫീസിലേക്കുള്ള കുടിവെള്ള പെപ്പ് കണക്ഷൻ വിഛേദിച്ചത്. ഇതു വഴി അയ്യപ്പ സേവാസംഘത്തിൻ്റെ സേവന പ്രവർത്തനങ്ങൾ തടയുക എന്നതായിരുന്നു ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരിയുടെ ഗൂഢലക്ഷ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിലെ സേവന പ്രവർത്തനങ്ങളിൽ നിന്ന് അയ്യപ്പ സേവാസംഘത്തെ മാറ്റി നിർത്തി മറ്റ് ഏജൻസികളെ ഏല്പിച്ച് കമ്മീഷൻ ഇനത്തിൽ വൻ തുക തട്ടുക എന്നതായിരുന്നു മുരാരിയുടെ ലക്ഷ്യമെന്നും കൊയ്യം ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് അയ്യപ്പ സേവാസംഘം കഴിഞ്ഞ ഒക്ടോബറിലും ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരുന്നു.
നേരത്തെ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ പോയി അയ്യപ്പ സേവാസംഘത്തിൻ്റെ അന്നദാനവും തടഞ്ഞിരുന്നു. പമ്പയിലും, സന്നിധാനത്തും സംഘടനയ്ക്ക് ഇപ്പോൾ പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
സന്നിധാനത്തും , പമ്പയിലും അയ്യപ്പ സേവാസംഘം നടത്തി വന്നിരുന്ന സൗജന്യ സേവന പ്രവർത്തനങ്ങൾ തടഞ്ഞത് വഴി ദേവസ്വം ബോർഡിന് വൻ സാമ്പത്തിക ബാധ്യതയും ഉണ്ടായിട്ടുണ്ട് എന്ന് കൊയ്യം ചൂണ്ടിക്കാട്ടി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും, മുൻ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ചെയർമാനുമായിരുന്ന എം. രാജഗോപാലൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. അയ്യപ്പ സേവാസംഘം ഭാരവാഹികളായ കൊച്ചു ക്യഷ്ണൻ, സി.എം. സലിമോൻ , ടി.കെ. പ്രസാദ്, ജയകുമാർ തിരുനക്കര , വേണു പഞ്ചവടി ,അഡ്വ. ഷിബുകുമാർ എന്നിവർ പ്രസംഗിച്ചു.




