
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു 4 ദിവസത്തെ സന്ദർശനത്തിനായി ഇന്നു കേരളത്തിലെത്തും. വൈകിട്ട് 6.20നു തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിക്കും.
ഇന്നു രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ ഉച്ചയോടെ ശബരിമലയിൽ ദർശനം നടത്തും. വൈകിട്ടു ഗവർണർ തലസ്ഥാനത്തെ ഹോട്ടലിൽ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.
23നു രാവിലെ 10.30നു രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ശിവഗിരിയിൽ ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ടു 4.15നു പാലാ സെന്റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോർട്ടിൽ താമസിക്കും. 24നു 12നു കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷത്തിൽ സംബന്ധിച്ച്, വൈകിട്ടു 4.15നു ഡൽഹിക്കു തിരിക്കും.
രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും ശബരിമലയിൽ നിയന്ത്രണം. ഇന്ന് 12,500 പേർക്കു മാത്രമാണു ദർശനത്തിനുള്ള വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്.
സന്നിധാനത്തും പമ്പയിലും ഉള്ളവരെ ഒഴിപ്പിക്കും. സന്നിധാനത്ത് ഉള്ളവരോട് ഉച്ചയ്ക്കു ശേഷം മലയിറങ്ങാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. രാഷ്ട്രപതി ദർശനത്തിന് എത്തുന്ന നാളെ ആർക്കും വെർച്വൽ ക്യു അനുവദിച്ചിട്ടില്ല.




