
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനമെന്ന് ആക്ഷേപം. ദേവന് നേദിക്കും മുൻപ് സദ്യ മന്ത്രിക്ക് വിളമ്പി എന്നാണ് ഉയരുന്ന ആക്ഷേപം.ആചാരലംഘനം നടന്നെന്ന് ചൂണ്ടികാട്ടി ദേവസ്വം ബോർഡിന് കത്ത് അയച്ച് തന്ത്രി. പരിഹാരക്രിയ ഉടൻ ചെയ്യണമെന്നാണ് കത്തില്‍ നിർദ്ദേശിച്ചിരിക്കുന്നത്.
അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവൻ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റൻറ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ ദേവന് മുന്നില്‍ ഉരുളിവെച്ച് എണ്ണപ്പണം സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പരസ്യമായി ചെയ്യണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
11 പറ അരിയുടെ സദ്യ വയ്ക്കണം. തിടപ്പള്ളിയില്‍ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും പാകംചെയ്യണം. സദ്യ ദേവന് സമർപ്പിച്ച ശേഷം എല്ലാവർക്കും വിളമ്ബണം. ഇത്തരം ഒരു അബദ്ധം പറ്റില്ലെന്ന് സത്യം ചെയ്യണം എന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തില്‍ പറയുന്നു.