
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തുടർഭരണം ലക്ഷ്യമിടുന്ന സർക്കാരിന്റെ അവസാനവട്ട പരിപാടികള്‍ പാളുന്നുവെന്ന് വിലയിരുത്തല്‍.
തുടർച്ചയായ പരിപാടികളിലെ തിരിച്ചടി സർക്കാരിന് ക്ഷീണമായി.
വോട്ട് ലക്ഷ്യമാക്കി വിശ്വാസികളെ കൂടെ നിർത്താനായി നടത്തിയ ആഗോള അയ്യപ്പ സംഗമം പ്രതീക്ഷിച്ച വിജയം കണ്ടില്ല. എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻ.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെയും കൂടെ നിർത്താനായെങ്കിലും പരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞത് സർക്കാരിന് വലിയ തിരിച്ചടിയായി.
ഇതിനു പിന്നാലെ, ഈ ക്ഷീണം മറികടക്കാനായി ആസൂത്രണം ചെയ്ത ‘സി.എം. വിത്ത് മീ’ (CM WITH ME ) എന്ന പരിപാടിയും വേണ്ടത്ര ശ്രദ്ധ നേടിയില്ലെന്നും പിആർ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നും വിമർശനമുയരുന്നു. ഇരു പരിപാടികളും പരാജയപ്പെട്ട സാഹചര്യത്തില്‍ നടൻ മോഹൻലാലിനെ ആദരിച്ചുള്ള പരിപാടിയിലൂടെ ജനങ്ങളുടെ ഇടയില്‍ പ്രീതി നേടാമെന്ന കണക്കുകൂട്ടലും തെറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പരിപാടിയും വിവാദങ്ങളില്‍ മുങ്ങി. മോഹൻലാലിനേക്കാള്‍ വലിയ ചിത്രം മുഖ്യമന്ത്രിയുടേത് ഫ്ലെക്സില്‍ വെച്ചത് സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങള്‍ക്ക് വഴിവെച്ചു. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ വേദിയില്‍ പങ്കെടുത്തതും രാഷ്ട്രീയ വിവാദമുണ്ടാക്കി. എം.എല്‍.എ. കൂടിയാണ് അദ്ദേഹം എന്ന വിശദീകരണം വേണ്ടത്ര ഫലം കണ്ടില്ല.
അവസാനമായി, നിയമസഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതിപക്ഷത്തിനെതിരെ ഉണ്ടായ ‘ബോഡി ഷേയ്മിങ്’ പരാമർശവും സർക്കാരിനെ പ്രതിരോധത്തിലാക്കി. ഇതോടെ, തുടർഭരണം എന്ന മോഹം യാഥാർഥ്യമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.