
കോട്ടയം: മീനച്ചില്‍ താലൂക്കില്‍ ഇന്നും സ്വകാര്യ ബസ് സമരം പൂർണം.
സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെയുണ്ടായ എസ്‌എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് മീനച്ചില്‍ താലൂക്കില്‍ സ്വകാര്യ ബസ് സമരം രണ്ടാം ദിവസവും തുടരുന്നതിനിടെ നൂറില്‍ അധികം തൊഴിലാളികള്‍ മറ്റ് യൂണിയനുകളില്‍ നിന്നും രാജിവച്ച് ബിഎംഎസില്‍ ചേർന്നു.
മീനച്ചില്‍ താലൂക്കില്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഏറെയും വലഞ്ഞത്.
സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ യാത്രക്കാരെയും വിദ്യാർഥികളെയും കൊണ്ട് കെഎസ്‌ആർടിസി ബസുകള്‍ നിറഞ്ഞു.
വിദ്യാർഥികളെ രക്ഷിതാക്കള്‍ സ്വകാര്യ വാഹനങ്ങളില്‍ സ്കൂളില്‍ എത്തിക്കുകയായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ഇനി ജില്ലാതല സമരമെന്നു തൊഴിലാളി സംഘടനകള്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ മിന്നല്‍ സമരം നടത്തിയിട്ടും പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഇതാണു ഇന്നു സൂചനാ പണിമുടക്കു നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നു ജീവനക്കാരുടെ വിശദീകരണം. കുറ്റക്കാർക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു.
എന്നാല്‍, അക്രമം നടന്നിട്ട് ഇന്നലെ ഉച്ചവരെ പോലീസില്‍ പരാതി കൊടുക്കുകയോ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആവുകയോ ജീവനക്കാർ ചെയ്യാതിരുന്നത് എന്തുകൊണ്ട്?.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവർ പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായത്. അതുവരെ ഇവർക്ക് വേദനയില്ലായിരുന്നോ?.
ബസ്സിനുള്ളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ എന്തുകൊണ്ട് ഇക്കൂട്ടർ പുറത്തുവിടാൻ മടിക്കുന്നു എന്നും റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് പ്രതികരിച്ചു.
ബസ് സമരത്തില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തിയ റോബിന്‍ ബസിനെതിരെ സമരക്കാര്‍ പ്രതിഷേധിച്ചിരുന്നു.
തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം പാലാ ടൗണ്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണു സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് എത്തിയത്. റോബിന്‍ ബസിനടുത്തെത്തിയ സമരക്കാരെ പോലീസാണ് നിയന്തിച്ചത്.