
ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിൽ ലോഡ്ജിലുണ്ടായ തീപിടുത്തത്തിൽ യുവതിയും യുവാവും മരിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന രമേശ്, കാവേരി എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് രമേശ് പെട്രോള്‍ ഒഴിച്ച് ലോഡ്ജ് മുറിക്ക് തീയിടുകയായിരുന്നു. ഇതോടെ രക്ഷപ്പെടാൻ വേണ്ടി കാവേരി ലോഡ്ജിലെ ടോയ‍്ലറ്റിൽ കയറിയെങ്കിലും മുറിയിലാകെ പുക നിറഞ്ഞതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
മുറിയിൽ തീ ആളിപ്പടര്‍ന്നതോടെ രമേശിന് പൊള്ളലേറ്റു. പൊള്ളലേറ്റ രമേശും മരിച്ചു. മറ്റു മുറികളിലേക്ക് തീ പടര്‍ന്നെങ്കിലും ആള്‍താമസമില്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബഹുനില കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് സംഭവം. ഫയര്‍ഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു. മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്.