
ചങ്ങനാശേരി:വെർച്വൽ അറസ്റ്റിലൂടെ മുതിർന്ന പൗരന്റെ 15 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതരും പൊലീസും ചേർന്നു പരാജയപ്പെടുത്തി. സ്ഥിരനിക്ഷേപം സേവിങ്സ് അക്കൗണ്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു കുരിശുംമൂട്ടിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ എത്തിയ മുതിർന്ന പൗരന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത ബാങ്ക് ജീവനക്കാർ ശ്രദ്ധിച്ചതാണു തട്ടിപ്പു പുറത്തറിയാൻ ഇടയാക്കിയത്.
ബ്രാഞ്ച് മാനേജർ മിന്റു ജോസും അസി. മാനേജർ വിഷ്ണു ഗോപാലും കാര്യങ്ങൾ വിശദമായി തിരക്കി. സാമ്പത്തികത്തട്ടിപ്പു സംബന്ധിച്ച കേസുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാൻ 15 ലക്ഷം രൂപ മുംബൈ പൊലീസ് ആവശ്യപ്പെട്ടെന്നും മുതിർന്ന പൗരൻ പറഞ്ഞു.
തുടർന്നു ബാങ്കിന്റെ ക്ലസ്റ്റർ ഹെഡ് സുനിറ്റ് മാത്യു, പൊലീസ് ഇൻസ്പെക്ടർ ബി.വിനോദ് കുമാറിനെ വിവരമറിയിച്ചു. പൊലീസ് ഉടൻ ബാങ്കിലെത്തി മുതിർന്ന പൗരനെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീടു വീണ്ടും ‘മുംബൈ പൊലീസിന്റെ’ വിഡിയോ കോൾ എത്തി. എന്നാൽ, ഫോൺ പൊലീസിനു കൈമാറിയതോടെ അവർ കട്ട് ചെയ്തു മുങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group