
ആലപ്പുഴ: യു ബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ 1998ല്‍ നല്‍കിയ സ്വർണം ശബരിമല ശ്രീകോവിലില്‍ പൂർണമായി പൊതിയുകയായിരുന്നുവെന്ന് അന്നത്തെ കീഴ്‌ശാന്തി ശ്രീനിവാസൻ പോറ്റി.
ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സന്നിദാനത്ത് കൃത്യമായ രീതിയിലാണ് സ്വർണം പൊതിഞ്ഞതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്‌പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയെ തിരഞ്ഞെടുത്തതില്‍ ദേവസ്വം ബോർഡ് കൂടുതല്‍ ശ്രദ്ധ പുലർത്തണമായിരുന്നുവെന്നും ശ്രീനിവാസൻ പോറ്റി കൂട്ടിച്ചേർത്തു.
‘1998ല്‍ വാതിലിലും കട്ടിളപടിയിലും മുഴുവനായി സ്വർണം പൊതിഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സന്നിദാനത്തുവച്ച് കൃത്യമായ രീതിയിലാണ് സ്വർണം പൊതിഞ്ഞത്.
അതുവരെയുളള എല്ലാ കാര്യങ്ങളും നല്ല രീതിയിലാണ് നടന്നത്. ഇപ്പോഴത്തെ വിവാദം കേട്ടപ്പോള്‍ വലിയ പ്രയാസം തോന്നി. ദേവസ്വം ബോർഡിന്റെ പണപ്പെട്ടിയാണ് ശബരിമല. അതു തുറന്നാണ് ദേവസ്വം ബോർഡ് ഭരണം നടത്തുന്നത്.
ശബരിമലയിലെ വരുമാനം ഒരു കാരണവശാലും കുറയാൻ പാടില്ല. ഇപ്പോള്‍ അയ്യപ്പഭക്തരുടെ മനസില്‍ വലിയ വിഷമമാണ്. അടുത്ത തവണയും നല്ല വരുമാനം ഉണ്ടാകണം. ശബരിമലയില്‍ സ്‌പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയെ തിരഞ്ഞെടുത്തതില്‍ കൂടുതല്‍ ശ്രദ്ധ വേണമായിരുന്നു’- ശ്രീനിവാസൻ പോറ്റി പറഞ്ഞു.