
കോട്ടയം: ദിലീപും മീരാജാസ്മിനും നായികാനായകന്മാരായി അഭിനയിച്ച കമലിന്റെ
“ഗ്രാമഫോൺ “എന്ന ചിത്രം പ്രിയ വായനക്കാർ മറന്നിട്ടുണ്ടാകില്ലെന്ന് കരുതട്ടെ .
ഈ ചിത്രത്തിൽ നടൻ മുരളി അവതരിപ്പിച്ച രവീന്ദ്രനാഥ് എന്ന കഥാപാത്രം തിരശ്ശീലയിൽ മിന്നി മറയുമ്പോൾ വളരെ പരിചയമുള്ള ആരേയോ
നമുക്ക് പെട്ടെന്ന്
ഓർമ്മ വരും .
സംഗീതത്തിനും സുഹൃത്തുക്കൾക്കുമായി ജീവിതം ഹോമിക്കുന്ന ആ കഥാപാത്രത്തിന്റെ പ്രചോദനം ബാബുക്ക എന്ന് കോഴിക്കോട്ടുകാർ ആദരപൂർവ്വം വിളിച്ചിരുന്ന സാക്ഷാൽ
ബാബുരാജ് തന്നെയാണ് .
ഒരുകാലത്ത് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കേരളത്തിലെ പറുദീസയായി അറിയപ്പെട്ടിരുന്ന കോഴിക്കോട് നഗരത്തിൽ നിന്നാണ് ബാബുരാജിന്റെ ജീവിതകഥ ആരംഭിക്കുന്നത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലബാറിലെ മുസ്ലിം കുടുംബങ്ങളിലെ വിവാഹാഘോഷ വേളകളിൽ ഖവ്വാലി പാടാനാണ് ജാൻ മുഹമ്മദ് എന്ന ബംഗാളി ഗായകൻ കോഴിക്കോട്ടെത്തുന്നത്.
സംഗീത സാന്ദ്രമായ ആ ജീവിത യാത്രക്കിടയിൽ അദ്ദേഹം കോഴിക്കോട് നിന്നുതന്നെ തന്റെ ജീവിതസഖിയേയും കണ്ടെത്തി. അവർക്കുണ്ടായ മൂന്നു മക്കളിൽ ഒരാളാണ് മുഹമ്മദ് സാബിർ .
സാബിറിന് എട്ടോ പത്തോ വയസ്സ് പ്രായമുള്ളപ്പോൾ പിതാവായ മുഹമ്മദ് കുടുംബത്തെ ഉപേക്ഷിച്ചു കൊണ്ട് ബംഗാളിലേക്ക് തന്നെ മടങ്ങിപോയി . പിന്നീട്
കോഴിക്കൊട്ടെ മിഠായിത്തെരുവിലും തീവണ്ടികളിലും വയറ്റത്തടിച്ചു പാട്ടുപാടി നടന്നാണ് സാബീർ തന്റെ കുടുംബത്തെ സംരക്ഷിച്ചത്.
അന്ന് തീവണ്ടികളിൽ വയറ്റത്തടിച്ചു പാട്ടു പാടി നടന്നിരുന്ന ആ ബാലനാണ്
പിൽക്കാലത്ത് മലയാള സിനിമയുടെ സംഗീത ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട എം.എസ്.ബാബുരാജ് എന്ന മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ .
കോഴിക്കോട്ടെ കല്യാണവീടുകളിലും
പിന്നീട് മലബാറിലെ നാടകരംഗങ്ങളിലും സ്ഥിരസാന്നിദ്ധ്യമായി
തിളങ്ങിയ ബാബുരാജ്
രാമു കാര്യാട്ടിന്റെ
“മിന്നാമിനുങ്ങ് ” എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്ത് കടന്നുവരുന്നു. അതുവരെ കേൾക്കാത്ത പുത്തൻ ഈണങ്ങളിലൂടെ ബാബുരാജ് സൃഷ്ടിച്ചെടുത്ത പ്രണയമധുരത്തിന്റെ
തേൻ തുളുമ്പുന്ന ഗാനങ്ങൾ മലയാളിയുടെ ഹൃദയാകാശത്തിലെ മേഘതീർത്ഥങ്ങളായി മാറി.
വൈക്കം മുഹമ്മദ് ബഷീറിന്റെ “ഭാർഗ്ഗവീനിലയ” ത്തിലെ തേനൂറുന്ന ഗാനങ്ങളിലൂടെ ബാബുരാജ് കേരളീയരുടെ മനസ്സിൽ അക്ഷരാർത്ഥത്തിൽ കൂടുകൂട്ടുകയായിരുന്നു .
ചിത്രത്തിലെ
“താമസമെന്തേ വരുവാൻ ….”
എന്ന ഗാനത്തിന് ഈ സംഗീത ചക്രവർത്തി പകർന്നു നൽകിയ രാഗമാധുര്യത്തിന് പകരം വെയ്ക്കാൻ മലയാളത്തിൽ മറ്റൊരു ഗാനം ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.
ഭാഷയിലെ ആദ്യജ്ഞാനപീഠ ജേതാവായ മഹാകവി
ജി ശങ്കരക്കുറുപ്പ് യേശുദാസിനെ “ഗാനഗന്ധർവൻ “എന്ന് വിശേഷിപ്പിക്കുവാൻ ഹേതുവായത് ബാബുരാജിന്റെ ഈ മാസ്മരിക
ഈണമായിരുന്നുവല്ലോ .
ഏകദേശം നൂറിലധികം ചിത്രങ്ങളിലൂടെ അഞ്ഞൂറിൽപരം ഗാനങ്ങൾക്ക് ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
“സുബൈദ ” എന്ന ചിത്രത്തിലെ പ്രശസ്തമായ
“പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ചു
കരയുന്ന പെണ്ണേ ….”
എന്ന ഗാനമടക്കം 22 – ഓളം ഗാനങ്ങൾ ബാബുരാജ് മലയാളത്തിൽ ആലപിച്ചിട്ടുണ്ട്.
മറ്റു സംഗീത സംവിധായകരിൽ നിന്നും വ്യത്യസ്തമായി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ നൂപുര ധ്വനികൾ മലയാളികളെ ആദ്യമായി കേൾപ്പിച്ചത് ബാബുരാജായിരുന്നു. മലയാളത്തിലെ ആദ്യത്തെ ഗസലും “താമസമെന്തേവരുവാൻ ….”
(ഭാർഗ്ഗവി നിലയം)
ആദ്യത്തെ ഖവ്വാലിയും “പഞ്ചവർണ്ണതത്ത പോലെ
കൊഞ്ചി വന്ന പെണ്ണേ … ”
(കറുത്ത കൈ)
ബാബുരാജിന്റെ വിലപ്പെട്ട സംഭാവനകളാണ്.
” സുറുമയെഴുതിയ മിഴികളേ …”
(ഖദീജ) ,
“അകലെ അകലെ നീലാകാശം ..”
(മിടുമിടുക്കി)
“കിഴക്കെ മലയിലെ വെൺനിലാവൊരു
ക്രിസ്ത്യാനിപ്പെണ്ണ് …”
(ലോറാ നീ എവിടെ)
“ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ..”
“പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ..”
(പരീക്ഷ)
“കദളിവാഴക്കൈയിലിരുന്നൊരു കാക്കയിന്നു വിരുന്നു വിളിച്ചു ..”
(ഉമ്മ)
” ഒരു കൊട്ട പൊന്നുണ്ടല്ലോ ..”
(കുട്ടിക്കുപ്പായം)
“പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ ..”.(കാർത്തിക )
“ഭഗവാൻ ഭഗവത്
ഗീതയിൽ പാടി … ”
(സംഭവാമി യുഗേ യുഗേ )
“ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന … ”
( പാലാട്ടുകോമൻ )
“താമരക്കുമ്പിളല്ലോ മമഹൃദയം . ” “. (അന്വേഷിച്ചു കണ്ടെത്തിയില്ല )
“തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ …”
( മൂടുപടം )
“മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് …. ”
(നിണമണിഞ്ഞ കാൽപ്പാടുകൾ )
“പൊട്ടിത്തകർന്ന കിനാവുകൾ കൊണ്ടൊരു ….”
( ഭാർഗ്ഗവിനിലയം )
“കടലേ നീലക്കടലേ …”
(ദ്വീപ് )
“ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ…”
( പുള്ളിമാൻ)
“കണ്ണീരും സ്വപ്നങ്ങളും വിൽക്കുവാനായി വന്നവൻ ഞാൻ ….”
( മനസ്വിനി )
എന്നിങ്ങനെ എത്രയോ മനോഹര ഗാനങ്ങളിലൂടെ സംഗീത സംവിധാനലോകത്തെ ചക്രവർത്തിയായി തിളങ്ങിയ ബാബുരാജിന് സംഗീതം പോലെ തന്നെ സുഹൃത്തുക്കളും ഒരു ബലഹീനതയായിരുന്നു.
സുഹൃദ്സദസ്സുകളിലെ മദ്യപാനം ക്രമേണ അദ്ദേഹത്തെ രോഗിയാക്കി.1978 ഒക്ടോബർ 7-ന് വെറും അമ്പത്തിയേഴാം വയസ്സിൽ ഈ സംഗീത പ്രതിഭ അന്തരിച്ചു .
ഇന്ന് അദ്ദേഹത്തിന്റെ
ഓർമ്മ ദിനം