
കുറവിലങ്ങാട്: ആകെ താറുമാറായ ഗതാഗത സംവിധാനത്തിനൊപ്പം നടുവൊടിക്കുന്ന യാത്ര സമ്മാനിച്ച് പഞ്ചായത്ത് ബസ് സ്റ്റാൻഡ്.
വണ്‍വേ എന്ന പ്രഖ്യാപിക്കപ്പെട്ട റോഡിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്നത് ഇവിടെ സാധാരണമാണ്.
ഒന്നാം നമ്പർ സംസ്ഥാന ഹൈവേയായ എംസി റോഡില്‍ കൃത്യമായി ബസ് സ്റ്റോപ്പ് ഒരുക്കാൻപോലും അധികൃതർക്ക് കഴിയുന്നില്ല. ഗതാഗതരംഗത്ത് സാന്നിധ്യം ഉറപ്പാക്കേണ്ട ട്രാഫിക് ഫെസിലിറ്റി കമ്മിറ്റിയും ഉപദേശക സമിതിയും കടലാസില്‍ ഉറങ്ങുകയാണ്.
പഞ്ചായത്ത് ബസ് സ്റ്റാൻഡില്‍ വാഹനങ്ങളിലെത്തിയാല്‍ നടുവൊടിയുന്ന സ്ഥിതിയാണുള്ളത്. എംസി റോഡില്‍നിന്ന് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ തന്നെ വലിയ കുഴിയില്‍ ചാടണമെന്നതാണ് സ്ഥിതി. സ്റ്റാൻഡില്‍ പ്രവേശിച്ചാല്‍ പിന്നെ വാഹനങ്ങള്‍ ഓഫ് റോഡ് യാത്രപോലെ കുഴിയില്‍ ചാടിയാകും നില്‍ക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസുകള്‍ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കുന്നിടത്താണ് പ്രധാന കുഴി. വെയിലുള്ളപ്പോള്‍ കുഴി കാണാവുന്നതിനാല്‍ വാഹനങ്ങള്‍ വെട്ടിച്ചുമാറ്റി രക്ഷപ്പെടാറുണ്ട്. എന്നാല്‍ ശക്തമായ ഒരു മഴ കഴിഞ്ഞാല്‍ വാഹനങ്ങള്‍ കുഴിയില്‍പ്പെടുമെന്നതില്‍ സംശയമില്ല. വാഹനങ്ങള്‍ കുഴികളില്‍ ചാടുന്നതോടെ സമീപത്തുള്ള യാത്രക്കാർക്ക് ചെളി അഭിഷേകം ഉറപ്പാണ്.
സ്റ്റാൻഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്താൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതൊന്നും കേട്ടഭാവം പോലും ആരും കാണിക്കുന്നില്ല