
കുമരകം: പ്രധാന ടൂറിസം കേന്ദ്രമായ കുമരകത്തിന്‍റെ തെക്കൻ കായലോര മേഖലയില്‍, കോടികള്‍ മുടക്കി നിർമിച്ച നാലുപങ്ക് ബോട്ട് ടെർമിനലിന്‍റെ നടത്തിപ്പവകാശം തിടുക്കപ്പെട്ട് സ്വകാര്യവ്യക്തിക്ക് നല്‍കിയ സിപിഎം പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തില്‍ അഴിമതിയെന്ന് പ്രതിപക്ഷം.
അഞ്ചുവർഷത്തേക്കു മാസം വെറും പതിനായിരം രൂപ വാടകയ്ക്ക് സ്വകാര്യ വ്യക്തിക്ക് കായല്‍ത്തീരം ഉള്‍പ്പെടുന്ന കണ്ണായ പ്രദേശം നല്‍കിയതിലൂടെ പഞ്ചായത്തിന് അരക്കോടി രൂപ നഷ്ടമായെന്ന് മുഖ്യ പ്രതിപക്ഷമായ ബിജെപി കുറ്റപ്പെടുത്തി.
നടപടിക്രമങ്ങള്‍ പാലിക്കാനെന്ന വ്യാജേനെ നാമമാത്രമായുള്ള ചിലയിടങ്ങളില്‍ മാത്രമാണ് ടെർമിനല്‍ വിട്ടുനല്‍കുന്നതിന്‍റെ ക്വട്ടേഷൻ പരസ്യം പ്രസിദ്ധപ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കുമരകം പഞ്ചായത്ത് കമ്മിറ്റിയില്‍ നടന്ന ടെർമിനല്‍ ക്വട്ടേഷൻ അംഗീകരിക്കല്‍ അജണ്ടയില്‍ ബിജെപി പഞ്ചായത്തംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി പ്രതിഷേധിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടിക്കണക്കിന് രൂപ മുടക്കിയാണ് ടൂറിസം വകുപ്പ് ബോട്ട് ടെർമിനല്‍ ഉണ്ടാക്കിയത്. തദ്ദേശീയരായ കുമരകംകാർക്ക് പ്രയോജനം കിട്ടാനാണ് കുമരകം പഞ്ചായത്തിനു കൈമാറിയത്. മത്സ്യത്തൊഴിലാളികള്‍ക്കായി മത്സ്യവകുപ്പ് കോടികള്‍ ചെലവഴിച്ച് നിർമിച്ച മത്സ്യസങ്കേതം നശിപ്പിച്ചാണ് ബോട്ട് ടെർമിനല്‍ നിർമിച്ചത്.