
തിരുവനന്തപുരം:പിടിവിടാതെ അമീബിക് മസ്തിഷ്കജ്വരം.കഴിഞ്ഞ മാസം സംസ്ഥാനത്തു അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചതു 11 പേർ. 40 പേർക്കാണു രോഗം ബാധിച്ചത്. ഈ വർഷം 87 പേർക്കു രോഗം ബാധിച്ചപ്പോൾ ആകെ മരണം 21. മരിച്ചവരിൽ പകുതിയിലേറെപ്പേർക്കും ഇതര രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു.
വൃക്ക, കരൾ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ് ഇതിൽ കൂടുതൽ. ഗുരുതരാവസ്ഥയിലായിരുന്ന ഇവർക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതു സ്ഥിതി വഷളാക്കി. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതുകൊണ്ടു മാത്രം മരിച്ചവരുടെ കണക്കെടുക്കാനും നീക്കമുണ്ട്.
രോഗം ബാധിക്കുന്നവരിൽ പകുതിയിലധികം പേർക്കും പനി ഉണ്ടാകുന്നില്ല. അതിനാൽ രോഗബാധിതരെ പ്രാഥമിക പരിശോധനയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. ഈ രോഗം ബാധിച്ചവരെ ചികിത്സിച്ചു പരിചയമുള്ളവർക്കു മാത്രമേ പെട്ടെന്നു രോഗം തിരിച്ചറിയാനും പരിശോധനയ്ക്കു നിർദേശിക്കാനും സാധിക്കുന്നുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാൽ രോഗ നിരീക്ഷണത്തിനു ഡോക്ടർമാർക്ക് പ്രത്യേക മാർഗനിർദേശം നൽകണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വടക്കൻ ജില്ലകളിൽ അമീബിക് മസ്തിഷ്കജ്വരം നിർണയിക്കാൻ പരിശോധന വിപുലപ്പെടുത്തും.
ഏതിനം അമീബയാണു ബാധിച്ചതെന്നു കൃത്യമായി കണ്ടെത്തിയാൽ മാത്രമേ ചികിത്സ കൂടുതൽ ഫലപ്രദമാക്കാനും മരണനിരക്കു കുറയ്ക്കാനും സാധിക്കൂ.