കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ വിദ്യാരംഭത്തിന് വൻ തിരക്ക്: ആദ്യാക്ഷരം കുറിക്കാൻ പുലർച്ചെ 4 മുതൽ കാത്തുനിൽപ്പ്: 56 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകുന്നത്.

Spread the love

കോട്ടയം: പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാൻ ആയിരങ്ങൾ. അഭീഷ്ട വരദായിനിയായ പനച്ചിക്കാട്ടമ്മയുടെ സവിധത്തിലെത്തി അക്ഷരഗംഗയില്‍ നീരാടി വിശ്വാസ നിറവിൽ ആദ്യാക്ഷരം കുറിക്കുവാൻ കുരുന്നുകളുമായി മാതാപിതാക്കൾ ഇന്ന് ക്ഷേത്രത്തിലെത്തി.

പുലർച്ചെ 4ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.. വൈകിട്ട് 4 വരെയാണ് ചടങ്ങ്. സരസ്വതീനടയ്ക്കു സമീപം പ്രത്യേക മണ്ഡപത്തിലാണ് എഴുത്തിനിരുത്ത്.. ചടങ്ങ് കഴിഞ്ഞ് വിഷ്ണുനടയിൽ തൊഴുതു മടങ്ങാൻ കഴിയും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അക്ഷരദേവതയെ സ്തുതിച്ച് 56 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകുന്നത്.


കോട്ടയം ജില്ലയിലെ പനച്ചിക്കാട് ഗ്രാമത്തില്‍, (എംസി റോഡില്‍ ചിങ്ങവനം ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ടു തിരിഞ്ഞു ഞാലിയാകുഴി വാകത്താനം റോഡിലൂടെ പോയി പരുത്തുംപാറ ജംഗ്ഷനില്‍ നിന്ന് ക്ഷേത്രത്തിലേക്കു പോകാം).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ക്ഷേത്രത്തിനു പ്രത്യേകതകള്‍

ഇവിടെ ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രമുണ്ട്. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും സരസ്വതീദേവിയുടെ നാമത്തിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയുള്ള സരസിലാണ് മൂകാംബികാ സാന്നിധ്യമുള്ള സരസ്വതീ പ്രതിഷ്ഠയുള്ളത്.

ഗണപതി, ശിവന്‍, അയ്യപ്പന്‍, നാഗദൈവങ്ങള്‍, ബ്രഹ്‌മരക്ഷസ്സ്, യക്ഷി എന്നിവര്‍ക്കും ഇവിടെ പ്രതിഷ്ഠയുണ്ട്. ഏതു കൊടിയ വേനലിലും വാടുകയോ ഒരിക്കലെങ്കിലും പൂക്കുകയോ ചെയ്യാത്ത സരസ്വതീലതയുടെ വള്ളിപ്പടര്‍പ്പിനുള്ളിലാണ് പരശുരാമപ്രതിഷ്ഠിതമെന്നു കരുതുന്ന സരസ്വതീദേവിയുടെ മൂലവിഗ്രഹമുള്ളത്. എന്നാല്‍ ഈ വിഗ്രഹത്തിന് അഭിമുഖമായി സരസില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിവിഗ്രഹത്തിലാണ് നിത്യപൂജകള്‍. മൂകാംബിയില്‍ ഭജനമിരുന്ന വൈദികശ്രേഷ്ഠനൊപ്പം ഓലക്കുടയിലേറി വന്ന മൂകാംബികാ ദേവിയാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് ഐതിഹ്യം.

സരസ്സിലിരിക്കുന്നതിനാല്‍ തന്നെ സരസ്വതിക്കു ശ്രീകോവിലോ നാലമ്പലമോ ഇല്ല. ആദ്യകാലങ്ങളില്‍ മൂലവിഗ്രഹം ദര്‍ശനീയമായിരുന്നെങ്കിലും ഇപ്പോള്‍ അതു നേരിട്ട് കാണാന്‍ കഴിയുകയില്ല. വേനല്‍ക്കാലത്തും വർഷകാലത്തുമെല്ലാം സരസ്വതീപ്രതിഷ്ഠയുള്ള സരസിലെ ഉറവ ഏറുകയോ കുറയുകയോ ചെയ്യുന്നല്ലെന്നതും ഇവിടുത്തെ പ്രത്യേകതയും ഏവരെയും അതിശയിപ്പിക്കുന്ന കാര്യവുമാണ്. സരസ്വതീസരസ്സിനു തെക്കുപടിഞ്ഞാറുമാറി ഒരു കുളമുണ്ട്. സരസ്സില്‍ നിന്നോഴുകുന്ന ജലം ഈ ക്ഷേത്രക്കുളത്തിലേക്കാണ് എത്തുന്നതെങ്കിലും ഈ കുളത്തിലും എന്നും ഒരേ ജലനിരപ്പ് ആണെന്നതും അത്ഭുതകരമാണ്.

ഒരു സഹസ്രാബ്ദത്തിലേറെ പഴക്കം അവകാശപ്പെടാനുണ്ട് ഈ ക്ഷേത്രത്തിന്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയില്‍ ക്ഷേത്രത്തെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഈ ക്ഷേത്രത്തിലെ വള്ളിപ്പടര്‍പ്പുകളില്‍ പോലും മൂകാംബികാ കടാക്ഷം ഉണ്ടെന്നതിനാല്‍ ആരും സരസ്വതീലത നുള്ളുകയോ ഇല പറിക്കുകയോ ഒന്നും ചെയ്യില്ല.

നവരാത്രി കാലത്തു കലാകാരന്മാരും സാഹിത്യകാരന്മാരും നവരാത്രി നാളുകളില്‍ സരസ്വതീ മണ്ഡപത്തിലെത്തി കലാപരിപാടികള്‍ അവതരിപ്പിച്ച്‌ അമ്മയുടെ അനുഗ്രഹം തേടുന്നു. അര്‍പ്പണബുദ്ധിയോടെ ഈ സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ശരീരം, വാക്ക്, മനസ്സ് എന്നിവയെ പാകപ്പെടുത്തി എടുക്കാം. നൃത്തം, സംഗീതം, കരകൗശലം, അക്ഷരം, സാഹിത്യം, ബുദ്ധിശക്തി എന്നിവ സരസ്വതീദേവിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്നത് ഭക്തര്‍ക്ക് അനുഭവവേദ്യമായ കാര്യമാണ്.

ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴി

എംസി റോഡ് വഴി എത്തുന്ന വാഹനങ്ങൾ ചിങ്ങവനത്തു നിന്ന് തിരിഞ്ഞ് പരുത്തുംപാറ വഴി ഓട്ടക്കാഞ്ഞിരം കവലയിലെത്തി കച്ചേരിക്കവല വഴി പനച്ചിക്കാട് ക്ഷേത്രത്തിൽ എത്താം.

തെങ്ങണ – പുതുപ്പള്ളി റോഡ് വഴിയുള്ള വാഹനങ്ങൾ ഇരവിനെല്ലൂരിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കച്ചേരിക്കവല അക്ഷരശിൽപത്തിനു മുന്നിലൂടെ ക്ഷേത്രത്തിൽ എത്താം.

പുതുപ്പള്ളി – ഞാലിയാകുഴി റോഡിലൂടെ വരുന്ന വാഹനങ്ങൾ അമ്പാട്ടുകടവ് എത്തി ഇരവിനല്ലൂർ കലുങ്ക് ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് പാറയ്ക്കൽകടവ് – ചോഴിയക്കാട് വഴി ഓട്ടക്കാഞ്ഞിരം എത്തി പനച്ചിക്കാട് ക്ഷേത്രത്തിൽ എത്താം