
കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ ഞായറാഴ്ച മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിടികൂടി. പ്രിൻസ് ഓഡിറ്റോറിയത്തിന് സമീപം കുറ്റിവയലില്‍ പത്മനാഭന്റെ വീട്ടില്‍ മോഷണം നടത്താൻ ശ്രമിച്ച വെസ്റ്റ്ഹില്‍ സ്വദേശി തേവർകണ്ടി അഖില്‍ (32) ആണ് പിടിയിലായത്.
സമീപവാസികള്‍ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സിറ്റി ക്രെെം സ്ക്വാഡിന്റെയും ചേവായൂർ പൊലീസിന്റെയും തുടർച്ചയായ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
എലത്തൂർ സ്റ്റേഷൻ പരിധിയിലെ മോരിക്കരയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ രക്ഷപ്പെടുന്നതിനിടെ അഖിലിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പറമ്പിൽബസാറിലെ അടച്ചിട്ട വീട്ടിൽ നിന്ന് 22 പവൻ സ്വർണവും പണവും മോഷ്ടിച്ചതടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. ഇതോടെ കക്കോടിയില്‍ നടന്ന പതിനഞ്ചോളം മോഷണക്കേസുകളാണ് തെളിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടിയതോടെ പ്രതി തിരഞ്ഞെടുത്ത വഴി മോഷണമായിരുന്നു. അതിന് പ്രേരണയായത് യുട്യൂബ് വീഡിയോകളാണെന്ന് പൊലീസ് പറയുന്നു. ചെരിപ്പില്ലാതെ, കുനിഞ്ഞുനടന്ന് മോഷണം നടത്താനുള്ള രീതി സോഷ്യൽ മീഡിയയിൽ നിന്ന് പഠിച്ചതാണെന്നും പോലീസ് വ്യക്തമാക്കി. കക്കോടി ചെറുകുളത്തിലെ സ്വകാര്യ ബാങ്കിന് സമീപമുള്ള ഒറ്റത്തെങ്ങ് പ്രദേശത്ത് വാടകവീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്.



