
കോട്ടയം:കെ.എസ്.ആർ.ടി.സിയ്ക്ക് പുതിയ ബസുകള്‍ അനുവദിച്ചപ്പോള്‍ ജില്ലയും ഏറെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കിട്ടിയത് നാമമാത്രം.
ഒപ്പം നിലവിലുള്ളവ കൊണ്ടുപോയി. ഇതോടെ ദീർഘദൂര യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചു. കോട്ടയം, പാലാ, ഈരാറ്റുപേട്ട ഡിപ്പോകള്‍ക്ക് മാത്രമാണ് ബസുകള്‍ ലഭിച്ചത്. കോട്ടയം ഡിപ്പോയ്ക്ക് രണ്ട് സ്ലീപ്പർ ബസുകളും ഒരു ലിങ്ക് ബസുമാണ് അനുവദിച്ചിരിക്കുന്നത്.
.എന്നാല്‍ യാത്രാതിരക്ക് കണ്ട് ഓണസീസണില്‍ ബംഗളൂരു സ്‌പെഷ്യല്‍ സർവീസിനായി കൊണ്ടുവന്ന രണ്ട് സ്ലീപ്പർ ബസുകളും പോയി. നിലവില്‍ ഡിപ്പോയില്‍ നിന്ന് 5.30ന് സർവീസ് ആരംഭിക്കുന്ന ബംഗളൂരു ബസുകള്‍ക്ക് പകരമായി രണ്ട് പുതിയ സ്ലീപ്പർ അനുവദിച്ചു.
ഇതേ റൂട്ടില്‍ സർവീസ് നടത്തിയിരുന്ന സ്വിഫ്റ്റ് ഗരുഡ ബസുകള്‍ ആലുവയിലെ വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോയി. പുതിയതായി ലഭിച്ച ലിങ്ക് ബസ് കോട്ടയം – ബൈസണ്‍വാലി റൂട്ടിലാണ് സർവീസ്. കാലപ്പഴക്കമേറിയ ബസുകള്‍ കൊണ്ടു മാത്രം സർവീസ് നടത്തേണ്ട ഗതികേടിലാണ് മിക്ക ഡിപ്പോകളും. മുടക്കമില്ലാതെ ഓടുന്നുണ്ടെങ്കിലും ബസുകളുടെ ശോച്യാവസ്ഥ മൂലം യാത്രക്കാർ മുഖം തിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വരുമാനമുണ്ടായിട്ടും, ബസുകള്‍ക്ക് അവശത
രണ്ട് ബസുകള്‍ നല്‍കിയപ്പോള്‍ നിലവിലുണ്ടായിരുന്ന രണ്ടെണ്ണം പാലാ ഡിപ്പോ മാറ്റി. ഓണക്കാലത്ത് രണ്ട് പുതിയ ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് നല്‍കിയത്. മൈസൂർ സ്‌പെഷ്യല്‍ സർവീസായി പുതിയ വണ്ടികള്‍ ഓടി. ഏറെ വരുമാനമുള്ള സർവീസുകള്‍ കാലപ്പഴക്കമേറിയ ബസ് ഉപയോഗിച്ചാണ് നടത്തുന്നത്.
രണ്ട് പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകള്‍ ഡിപ്പോയ്ക്ക് അനുവദിച്ചു. ഈരാറ്റുപേട്ടയില്‍ സ്വിഫ്റ്റ് ബസുകള്‍ ഇറങ്ങിയപ്പോള്‍ ആദ്യഘട്ടത്തില്‍ ലഭിച്ചില്ലെന്ന പരാതിയ്ക്കു പരിഹാരമായി കോയമ്പത്തൂർ റൂട്ടില്‍ ഒരു ബസ് ലഭിച്ചു. വൈക്കം ഡിപ്പോയിലും പഴയ ബസുകളാണ് സർവീസ് നടത്തുന്നത്.
ചങ്ങനാശേരിയെ തഴഞ്ഞു
ചങ്ങനാശേരി ഡിപ്പോയുടെ ഹിറ്റായ വേളാങ്കണ്ണി റൂട്ടിലും പുതിയ ബസ് അനുവദിച്ചില്ല
സൂപ്പർ എക്‌സ്പ്രസില്‍ നിന്നു മാറി സ്വിഫ്റ്റ് ബസാണ് ഇപ്പോള്‍ സർവീസ് നടത്തുന്നത്
ബസ് സ്റ്റാൻഡ് നവീകരണം നടക്കുന്നതിനാല്‍ പുതിയ ബസുകള്‍ അനുവദിക്കുന്നില്ല
മലയോരത്തിന് നിരാശ
ഓപ്പറേറ്റിംഗ് സെന്ററായ എരുമേലിയും അവഗണനയിലാണ്. കൊട്ടിയൂർ ഉള്‍പ്പെടെ ഡിപ്പോയുടെ നെടുംതൂണായ സർവീസുകള്‍ പലതും പഴയ ബസുകള്‍ക്കൊണ്ടാണ് ഓപ്പറേറ്റ് ചെയ്യുന്നത്. പൊൻകുന്നം ഡിപ്പോയില്‍ നിന്ന് ഏതാനും നാള്‍ മുമ്ബ് കൊണ്ടു പോയ ബസ് ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. പുതിയതും അനുവദിച്ചില്ല.
”ഭൂരിഭാഗം ബസുകള്‍ക്കും തകരാർ തുടർക്കഥയാണ്. ദീർഘദൂരയാത്രക്കാർക്ക് ആശ്വാസമേകി കൂടുതല്‍ ബസുകള്‍ ജില്ലയ്ക്ക് അനുവദിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. പഴകിയ ബസുകള്‍ മാറ്റി പുതിയത് എത്തിക്കാൻ ജനപ്രതിനിധികള്‍ മുൻകൈയെടുക്കണം.



