play-sharp-fill
കുറയുമെന്ന് പ്രതീക്ഷിച്ച പെട്രോളിനും ഡീസലിനും വിലകൂടി: പ്രതിസന്ധിയിലായി സാധാരണക്കാരുടെ കുടുംബ ബജറ്റ്; സെസും എക്‌സൈസ് ഡ്യൂട്ടിയും വില വർധിപ്പിക്കും

കുറയുമെന്ന് പ്രതീക്ഷിച്ച പെട്രോളിനും ഡീസലിനും വിലകൂടി: പ്രതിസന്ധിയിലായി സാധാരണക്കാരുടെ കുടുംബ ബജറ്റ്; സെസും എക്‌സൈസ് ഡ്യൂട്ടിയും വില വർധിപ്പിക്കും

സ്വന്തം ലേഖകൻ

കോട്ടയം: കുറയുമെന്ന് പ്രതീക്ഷിച്ച പെട്രോളിനും ഡീസലിനും വിലയിൽ വൻ കുതിപ്പ്. ഒരു രൂപ മാത്രം സെസ് കൂടിയെങ്കിലും ഫലത്തിൽ രണ്ടര രൂപ വരെ ഇന്ധന വിലയിൽ വർധനവുണ്ടാകും. ഇത് സാധാരണക്കാർക്ക് ഇരുട്ടടിയായി മാറുമെന്ന് ഉറപ്പാണ്.
സർക്കാരിന്റെ വരുമാനം ഉയർത്താനുള്ള ഏക മാർഗം എന്ന നിലയിലാണ് ഇന്ധന വിലയിൽ വർധനവ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇതു വഴി അധിക സെസിനൊപ്പം എക്സൈസ് ഡ്യൂട്ടിയും സർക്കാരുയർത്തി. പെട്രോളിനേയും ഡീസലിനേയും ജി എസ് ടിയിൽ ഉൾപ്പെടുത്തണമെന്നാണ് പൊതുവേയുള്ള ആവശ്യം. ഇത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല കൂടുതൽ ദുരിതത്തിലേക്ക് പാവങ്ങളെ തള്ളി വിടുകയാണ് സർക്കാർ. ഒരു രൂപ സെസായി കൂടുമെന്ന് കരുതുന്നവർക്ക് ഇടിതീയാണ് എക്സൈസ് തീരുവയിലെ ഉയർച്ചയും. ഫലത്തിൽ രണ്ട് രൂപയിൽ അധികം പെട്രോളിനും ഡീസലിനും കൂടും. ഇതോടെ ഖജനാവിലേക്ക് കോടികൾ ദിനംപ്രതി ഒഴുകിയെത്തും. ഭരിക്കുന്നവർക്ക് ഇതെടുത്ത് വിമാനത്തിൽ കയറാം. അപ്പോൾ രാജ്യത്തെ പട്ടിണി പാവങ്ങൾ ഇന്ധനമടിച്ച് കാറ്റ് പോകുന്ന അവസ്ഥയിലുമാകും.


ഒറ്റയടിക്ക് ഒരു ലിറ്റർ പെട്രോളിന് 2.60 രൂപയും ഡീസലിന് 2.47 രൂപയും കൂടും. സെസ് വർദ്ധിച്ചപ്പോഴും എക്സൈസ് തീരുവ കൂട്ടിയപ്പോഴും സാധാരണക്കാരന്റെ പോകറ്റ് കാലിയാകുന്ന അവസ്ഥയാണുള്ളത്. കൊച്ചിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 73.72 രൂപയും ഡീസലിന് 69.16 രൂപയുമാണുള്ളത്. ബജറ്റ് നിലവിൽ വരുന്ന അന്ന് തന്നെ നികുതി കൂടി ചേർത്ത് ഇത് കുതിച്ചുയരും. ഇടക്കാല ബജറ്റിന്റെ തുടർച്ചയാതിനാൽ ലോക്സഭ പാസാക്കുമ്പോൾ തന്നെ ഈ നികുതി നിർദ്ദേശങ്ങൾ നിലവിൽ വരും. ഇതോടെ വിലക്കയറ്റത്തിനും സാധ്യത കൂടും. നാണ്യപ്പെരുപ്പത്തിനും സാഹചര്യമൊരുക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഇന്ധന വില നയം. പാവപ്പെട്ടവരെ മാത്രമാകും ഇത് ബാധിക്കുക. വികസനാവശ്യത്തിന് വേണ്ടിയാണ് സെസും തീരുവയും കൂടുന്നത്. അതുകൊണ്ട് തന്നെ വ്യവസായങ്ങൾക്കും മുതലാളിമാർക്കും അതിവേഗം ചീറിപ്പായാനും ഈ നയം അവസരമൊരുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബജറ്റ് നിർദ്ദേശങ്ങൾ പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധനയ്ക്കും അതുവഴി വിലക്കയറ്റത്തിനും ഇടയാക്കും. കേരളത്തിൽ പെട്രോളിനു ലീറ്ററിന് 2.60 രൂപയും ഡീസലിന് 2.47 രൂപയുമാണു കൂടുക. ലീറ്ററിന് അധിക എക്സൈസ് തീരുവയായി ഒരു രൂപയും റോഡ്അടിസ്ഥാനസൗകര്യ സെസ് ആയി ഒരു രൂപയുമാണ് വർധിപ്പിച്ചത്. അസംസ്‌കൃത എണ്ണയ്ക്ക് ടണ്ണിന് ഒരു രൂപ നിരക്കിൽ എക്സൈസ് തീരുവ ഇതാദ്യമായി ചുമത്തിയിട്ടുമുണ്ട്. ഇവയ്ക്കെല്ലാം ആനുപാതികമായി സംസ്ഥാന വിൽപനനികുതിയും കൂടും. അസംസ്‌കൃത എണ്ണയ്ക്കു വില കുറയുമ്പോൾ നികുതി കൂട്ടുകയും വില കൂടുമ്‌ബോൾ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നത് തുടരുന്നതിനിടയിലാണ് അധികഭാരം. ഇതിനുപുറമേ, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഒരു രൂപ കിഫ്ബി സെസിന്റെ ഭാരവുമുണ്ട്. അങ്ങനെ സെസ് കൊടുത്ത് മലയാളികൾ വലയും.

നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 3 ട്രില്യൺ ഡോളറിലെത്തുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറയുന്നു. സ്വകാര്യമേഖയ്ക്ക് ഊന്നൽ നൽകി ലാഭമുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന നിർമല സീതാരാമന്റെ വാക്കുകൾ കൃത്യമായ നിലപാട് പ്രഖ്യാപനമായിരുന്നു. എയർ ഇന്ത്യ അടക്കം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കും. റെയിൽവേ വികസനത്തിനായി പിപിപി മോഡൽ നടപ്പാക്കും. ബഹിരാകാശ മേഖലയിലെ നേട്ടങ്ങൾ വാണിജ്യവൽക്കരിക്കാൻ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ കമ്ബനി രൂപീകരിക്കും. അങ്ങനെ പലരീതിയിൽ സർക്കാർ വരുമാനം ഉയർത്തുന്നു. ഇതിനൊപ്പമാണ് ഇന്ധന വിലയിലൂടെ പാവപ്പെട്ടവരുടെ പോക്കറ്റ് കൊള്ളയടിച്ചും കേന്ദ്രത്തിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞ് നിൽക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാധാരണക്കാരന് ഭാരമായി ഇന്ധന വില കുട്ടുന്നത്.

എളുപ്പത്തിലുള്ള വിഭവസമാഹരണമെന്ന നിലയിലാണ് പെട്രോൾ- ഡീസൽ- ക്രൂഡോയിൽ തീരുവകൾ കുത്തനെ കൂട്ടിയത്. പെട്രോളിന്റെ അധിക എക്സൈസ് തീരുവ ഏഴിൽ നിന്ന് എട്ട് രൂപയായി കൂട്ടിയപ്പോൾ ഡീസലിന്റെത് ഒന്നിൽനിന്ന് രണ്ട് രൂപയായി വർധിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും റോഡ് സെസ് ലിറ്ററിന് എട്ട് രൂപയിൽനിന്ന് ഒമ്ബതായി കൂട്ടി. പെട്രോളിന് 17.98 രൂപയും ഡീസലിന് 13.83 രൂപയുമാണ് കേന്ദ്ര എക്സൈസ് തീരുവ. പെട്രോളിന്റെ അധിക എക്സൈസ് തീരുവയിലൂടെ 41000 കോടി രൂപയുടെ വരുമാനമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഡീസൽ തീരുവ വർധനവിലൂടെ ലഭിക്കുന്ന വരുമാനം ബജറ്റിൽ പരാമർശിച്ചിട്ടില്ല. റോഡ്- പശ്ചാത്തലസൗകര്യ സെസ് കൂട്ടിയതോടെ ഈയിനത്തിൽ 1.27 ലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ അഞ്ചുവർഷം പത്തുലക്ഷം കോടി രൂപയിലധികമാണ് സെസ് അടക്കമുള്ള ഇന്ധന നികുതികളിലൂടെ മോദി സർക്കാർ പിരിച്ചത്. 2014-15 വർഷത്തിൽ 1.05 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതികളിലൂടെ ലഭിച്ചതെങ്കിൽ 2016-17 വർഷം ഇത് 2.53 ലക്ഷം കോടി രൂപയായി ഉയർന്നു. 2018-19ലും രണ്ടര ലക്ഷം കോടിയിലേറെ രൂപ ഇന്ധന നികുതികളിലൂടെ സർക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ സെസും സർചാർജും കൂട്ടുക വഴി ഇന്ധനമേഖലയിൽ നിന്നുള്ള വരുമാനം മൂന്നു ലക്ഷം കോടി രൂപയായി ഉയർന്നേക്കും.