
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി കടുത്ത ഭീഷണിയാവുന്നു. രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണവും കുതിച്ചുയരുകയാണ്. ഈ മൂന്നാഴ്ചക്കിടെ എലിപ്പനി പിടിപെട്ട് 27 പേർ മരിച്ചു. 500 ല്‍ അധികം പേർക്കാണ് ഈ മാസം എലിപ്പനി സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം എലിപ്പനി മരണങ്ങളിൽ ഭൂരിഭാഗവും 50 വയസ്സിനു മുകളിലുള്ളവരിലാണ് രേഖപ്പെടുത്തിയത്. ജനുവരി 1 മുതൽ സെപ്റ്റംബർ 22 വരെ സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ച് ചികിത്സ തേടിയവർ 2,413 പേരാണ്. ഇതിന് പുറമെ 1612 പേർ ചികിത്സ തേടിയത് എലിപ്പനി മൂലം ആണെന്ന് സംശയിക്കുന്നു. എന്നാൽ കൂടുതൽ ആശങ്കപ്പെടുത്തുന്നതാണ് മരണ കണക്ക്. 9 മാസത്തിനിടയില്‍ എലിപ്പനി ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത് 153 പേർക്കാണ്. 121 പേരുടെ മരണം എലിപ്പനിയാണെന്ന് സംശയിക്കുന്നു.
ഈമാസം 287 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 27 പേരുടെ ജീവൻ നഷ്ടമായി. 232 പേരുടെ രോഗബാധ എലിപ്പനിയാണെന്ന സംശയമുണ്ട്. 25 മരണവും സംശയത്തിന്റെ പട്ടികയില്‍ പെടുത്തി. മരിക്കുന്നവരില്‍ അധികവും 50നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. ഈ മാസവും ഈ വർഷവും ഇതുവരെ പകർച്ചവ്യാധി മൂലം ഏറ്റവും അധികം ആളുകളുടെ ജീവൻ അപഹരിച്ചത് എലിപ്പനിയാണ്. വെള്ളക്കെട്ടില്‍ ഇറങ്ങിയവർക്കാണ് അധികവും രോഗബാധ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലിനമായ മണ്ണില്‍ ജോലിചെയ്യുന്നവർക്കും രോഗം ബാധിക്കുന്നുണ്ട്. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എലിപ്പനി പ്രതിരോധ ഗുളിക ഡോക്സി സൈക്ലിൻ കളിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിക്കുന്നു. കടുത്ത പനി, തലവേദന, വിറയല്‍, ശരീരവേദന, കണ്ണിന് ചുവപ്പ് നിറം തുടങ്ങിയവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. എലി മൂത്രത്തിലൂടെ രോഗാണു വെള്ളത്തിലും മണ്ണിലും എത്തും. ഇത് മാസങ്ങളോളം നിലനില്‍ക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.



