play-sharp-fill
കുൽഭൂഷൻ ജാദവിന്റെ മോചനം ; അന്താരാഷ്ട്ര നീതിന്യായ കോടതി 17 ന് വിധി പറയും

കുൽഭൂഷൻ ജാദവിന്റെ മോചനം ; അന്താരാഷ്ട്ര നീതിന്യായ കോടതി 17 ന് വിധി പറയും

സ്വന്തം ലേഖകൻ

ഡൽഹി : കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്രനീതിന്യായ കോടതി ഈ മാസം 17ന് വിധി പറയും. മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷണെ പാക് സൈനിക കോടതി ചാര പ്രവർത്തനമാരോപിച്ച് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിലാണ് വിധി. ഭീകരപ്രവർത്തനം, ചാരപ്രവർത്തനം എന്നീ കുറ്റങ്ങളാണ് പാകിസ്താൻ ഇദ്ദേഹത്തിനുമേൽ ആരോപിച്ചിട്ടുള്ളത്.2017ലാണ് ബലൂചിസ്ഥാനിൽ വച്ച് ചാരവൃത്തിയും ഭീകരപ്രവർത്തനവും നടത്തിയെന്ന് ആരോപിച്ച് പാകിസ്താൻ കുൽഭൂഷനെതിരെ വധശിക്ഷ വിധിച്ചത്. തുടർന്ന് പാക് ജയിലിൽ കഴിയുകയാണ് ഇദ്ദേഹം.തുടർന്ന് ഇന്ത്യ വിധിക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയുടെ ഹർജിയിൽ ഇദ്ദേഹത്തിന്റെ ശിക്ഷ രാജ്യാന്തര കോടതി തടഞ്ഞിരുന്നു. കേസിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ വധശിക്ഷ സ്റ്റേ ചെയ്ത് രാജ്യാന്തര കോടതി ഉത്തരവിറക്കുകയായിരുന്നു.കുൽഭൂഷണെതിരായ ചാരവൃത്തി ആരോപണത്തിന് തെളിവില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം നൽകാത്ത പാകിസ്താന്റെ നടപടി വിയന്ന കൺവെൻഷൻ ഉടമ്പടിയുടെ ലംഘനമാണെന്നുമാണ് ഇന്ത്യ വാദിക്കുന്നത്.ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിനെതിരെയുള്ള് പാക് വധശിക്ഷാവിധി റദ്ദാക്കണമെന്നാണ് ഇന്ത്യ മുന്നോട്ടുവക്കുന്ന ആവശ്യം. വ്യാപാര ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാൻ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാക് ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ വാദിച്ചത്.