നേത്രാവതി എക്സ്പ്രസിൽ കോച്ചിനടിയിൽ നിന്ന് പുക; വനിതാ ജീവനക്കാരി പരിശോധിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ട്; രക്ഷപ്പെട്ടത് അത്ഭുതകരമായി

Spread the love

തിരുവനന്തപുരം: പരിശോധനയ്ക്കായി ട്രെയിന് അടിയിലേക്ക് വനിതാ ജീവനക്കാരി ഇറങ്ങിയതറിയാതെ ട്രെയിൻ മുന്നോട്ട് എടുത്തു. ട്രെയിനിന് അടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരിയുടെ ശരീരത്തിൽ തൊട്ട് തലോടി രണ്ട് കോച്ചുകൾ കടന്നുപോയതോടെ സമീപത്തുണ്ടായ ആളുകൾ ബഹളമുണ്ടാക്കിയാണ് ട്രെയിൻ നിർത്തിച്ചത്. ട്രാക്കിൽ കമിഴ്ന്ന് കിടന്നതിനാൽ ജീവനക്കാരി ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.

video
play-sharp-fill

സംഭവത്തെപ്പറ്റി റെയില്‍വേ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ചിറയിൻകീഴ് റയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ കോച്ചിനടിയില്‍ നിന്ന് പുക ഉയരുന്നത് മുരുക്കുംപുഴ സ്റ്റേഷനിലെ ജീവനക്കാരാണ് വനിതാ ട്രെയിന്‍ മാനേജറായിരുന്ന കുണ്ടമണ്‍കടവ് സ്വദേശിനി ടി.കെ ദീപയെ വിവരം അറിയിക്കുന്നത്. ട്രെയിൻ ചിറയിൻ കീഴിൽ എത്തിയതോടെ വോക്കി ടോക്കി വഴി വിവരം ലോക്കോ പൈലറ്റിനെ അറിയിച്ച ശേഷം ദീപ എവിടെ നിന്നാണ് പുക ഉയരുന്നതെന്ന് പരിശോധിക്കാനായി ട്രെയിനിന് അടിയിലേക്ക് ഇറങ്ങി. എന്നാൽ പരിശോധനയ്ക്ക് ഇടയില്‍ ട്രെയിന്‍ മുന്നോട്ട് എടുക്കുകയായിരുന്നു.

ജീവൻ തിരിച്ച് നൽകി മനസാന്നിധ്യം

ഞൊടിയിടയില്‍ ട്രാക്കില്‍ കമിഴ്ന്ന് കിടന്നതിനാലാണ് ദീപയ്ക്ക് ജീവന്‍ രക്ഷിക്കാനായത്. ഇതിനിടയില്‍ വോക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റുമാരെ ബന്ധപ്പെടാന്‍ ദീപ ശ്രമിച്ചിരുന്നതായും കണ്ടുനിന്നവര്‍ പറഞ്ഞു. ആളുകള്‍ ഉച്ചത്തില്‍ ബഹളം വച്ചതോടെയാണ് ട്രെയിന്‍ നിര്‍ത്തിയത്. സ്റ്റേഷനിലെ ഗേറ്റ് കീപ്പര്‍ എത്തി ഉടൻ ദീപയെ പുറത്തെത്തിച്ചു. ട്രാക്കിൽ തട്ടി ദീപയുടെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഡ്യൂട്ടി തുടര്‍ന്ന ദീപയെ റെയില്‍വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ഗാര്‍ഡിനെ നിയോഗിച്ച ശേഷമാണ് നേത്രാവതി പിന്നീട് സര്‍വീസ് തുടര്‍ന്നത്. സംഭവത്തെപ്പറ്റി റെയില്‍വേ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group