തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് പ്രത്യേകബ്ലോക്ക്: രാഹുൽ വരുമോ എന്നും വ്യക്തതയില്ല: രാഹുലിനെ ഭരണപക്ഷം കൈയേറ്റം ചെയ്താല്‍ യുഡിഎഫ് സംരക്ഷണം ഒരുക്കുമോ ? നിയമസഭാംഗത്തിന് സുരക്ഷ ഒരുക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്വമാണെന്ന് അടൂർ പ്രകാശ്.

Spread the love

തിരുവനന്തപുരം: പീഡന ആരോപണ വിവാദങ്ങള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ക്കു പുറത്തു പ്രത്യേക ബ്ലോക്ക് അനുവദിക്കും.
പ്രതിപക്ഷ അംഗങ്ങളുടെ നിരയ്ക്കു പിന്നിലായി നേരത്തെ നിലമ്പൂരില്‍ നിന്നുള്ള പി.വി. അന്‍വറിന് അനുവദിച്ച സീറ്റാകും രാഹുലിനു നല്‍കുക.

കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിച്ചു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവു കൂടിയായ വി.ഡി. സതീശന്‍, സ്പീക്കര്‍ക്കു കത്തു നല്‍കിയത്. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിനു രാഹുല്‍ എത്തുമോ എന്നതാണ് ഇനി നിര്‍ണ്ണായകം. നിലവില്‍ യുഡിഎഫിന്റയും എല്‍ഡിഎഫിന്റേയും അംഗങ്ങള്‍ മാത്രമാണ് സഭയിലുള്ളത്. ഇതിനിടെയാണ് പ്രത്യേക ബ്ലോക്ക് വരുന്നത്. സിപിഎമ്മുമായി തെറ്റിയ അന്‍വറും പ്രത്യേക ബ്ലോക്കായി കുറച്ചു കാലം സഭയിലുണ്ടായിരുന്നു. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതോടെ ഈ സാഹചര്യം മാറുകയും ചെയ്തു. പക്ഷേ അപ്രതീക്ഷിത രാഷ്ട്രീയ വിവാദങ്ങളില്‍ വീണ്ടും പ്രത്യേക ബ്ലോക്ക് സഭയില്‍ എത്തുകയാണ്.

എത്താന്‍ സാധ്യത കുറവാണെന്നാണു വിലയിരുത്തല്‍.
ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കമാണ്ട് നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണ്. ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം. സംസ്ഥാനവ്യാപകമായി അരങ്ങേറുന്ന പോലീസ് അതിക്രമവും നേതാക്കളുടെ മാസപ്പടി ആരോപണങ്ങളും അടക്കം നിരവധി വിഷയങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ എത്തിയാല്‍ ഭരണപക്ഷം അതിനെ മറ്റ് പല രീതിയിലേക്കും കൊണ്ടു പോകും. രാഹുലിനെ ഭരണപക്ഷം കൈയേറ്റം ചെയ്താല്‍ യുഡിഎഫ് സംരക്ഷണം ഒരുക്കുമോ എന്ന ചോദ്യത്തിന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത് നിയമസഭാംഗത്തിന് സുരക്ഷ ഒരുക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്വമാണെന്നായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍നിന്നു വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് നിയമസഭാ സമ്മേളനത്തിന് ആദ്യമായെത്തുന്നതും വരുന്ന സമ്മേളന കാലത്താണ്. അതായത് പ്രതിപക്ഷത്ത് രാഹുല്‍ പ്രത്യേക ബ്ലോക്കാകുമ്പോള്‍ ഒരംഗം കുറയും. എന്നാല്‍ ആര്യാടന്‍ എത്തുന്നതോടെ ആ കുറവ് നികത്തുകയും ചെയ്യും. ഇടതു സ്വതന്ത്രനായിരുന്ന അന്‍വറിന്റെ രാജിയോടെ ഇടതുപക്ഷത്തിന് ഒരംഗം കുറഞ്ഞിരുന്നു. എന്നാല്‍ സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതുകൊണ്ട് ഈ കുറവ് ഭരണ പക്ഷത്തെ ബാധിക്കുകയേ ഇല്ല.

ഒരു ജനപ്രതിനിധിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയോ മുന്നണിയില്‍ നിന്ന് പുറത്താക്കുകയോ ചെയ്താല്‍ ആ വിവരം സ്പീക്കറെ അറിയിക്കുന്ന കീഴ്‌വഴക്കമുണ്ട്. അതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. കത്ത് ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. എന്ന നിലയില്‍ സഭയിലെത്തിയാല്‍ അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കില്‍ ഇരിക്കണം. സഭയുടെ ചട്ടങ്ങള്‍ പരിശോധിച്ച്‌ നിയമോപദേശം തേടിയ ശേഷം സ്പീക്കറാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ.യെ സഭയില്‍ നിന്ന് തടയാന്‍ നിയമപരമായി സാധ്യമല്ല.

60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ എംഎല്‍എയ്‌ക്കെതിരേ നടപടിയെടുക്കാന്‍ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ ഒന്‍പത് വരെ സഭാ സമ്മേളനം ചേരുന്നുണ്ടെങ്കിലും ഇടയ്ക്ക് നീണ്ട അവധിയുണ്ട്. ഫലത്തില്‍ 12 ദിവസം മാത്രമാണ് നിയമസഭ ചേരുക. അടുത്ത വര്‍ഷം ആദ്യം ഇടക്കാല ബജറ്റ് സമ്മേളനവും ചേര്‍ന്നേക്കും. ഇതില്‍ നിന്നും രാഹുല്‍ വിട്ടു നിന്നാലും നടപടിയെടുക്കാനുള്ള 60 ദിവസമെത്തില്ല. സഭാ സമ്മേളനത്തിന് നാലു ദിവസത്തില്‍ കൂടുതല്‍ അവധി വന്നാലും തുടര്‍ച്ചയായ ദിവസമായി കണക്കാക്കാനാകില്ല.
ഇടക്കാല ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകും. അതുകൊണ്ട് തന്നെ ഇനി സഭയില്‍ എത്താതിരുന്നാലും രാഹുലിന് പ്രശ്‌നമൊന്നും ഉണ്ടാകില്ല.