
കോട്ടയം: ശ്വാസകോശ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പള്‍മണറി ആൻറ് ക്രിട്ടിക്കല്‍ കെയർ മെഡിസിന്റെ (എ പി സി സി എം) ഇരുപത്തിയാറാം ദേശീയ സമ്മേളനം ‘പള്‍മോകോണ്‍ 2025’ സെപ്റ്റംബർ 12, 13, 14 തീയതികളില്‍ കുമരകത്തു വെച്ച് നടക്കുന്നു.
കോട്ടയം റെസ്പിറേറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുമരകം ബാക്ക് വാട്ടർ റിപ്പിള്‍സില്‍ വെച്ച് നടക്കുന്ന സമ്മേളനം ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസൻ ഉത്ഘാടനം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ യുടെ കേരള ഘടകം പ്രസിഡന്റ് ഡോ .ടി .ആർ .രാധയും സുവനീർ എഡിറ്റർ ഡോ. ജെയ്‌സി തോമസും ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ കോട്ടയം ഘടകം പ്രസിഡന്റ് ഡോ .കെ.രാജലക്ഷ്മിക്ക് ആദ്യ പ്രതി നല്‍കി നിർവഹിക്കും.
പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ എമിറെറ്റസ് പ്രൊഫസ്സറും രാജ്യാന്തര ശ്വാസകോശ വിദഗ്ധനുമായ ഡോ.പി.സുകുമാരന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘പള്‍മോകോണ്‍’ രാജ്യത്തെ ഏറ്റവും വലിയ വൈദ്യശാസ്ത്ര സമ്മേളനങ്ങളിലൊന്നാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആസ്ത്മ, ദീർഘകാല ശ്വാസതടസ്സ രോഗങ്ങള്‍ (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്- സി.ഒ.പി.ഡി) , ശ്വാസകോശ അർബുദം, ശ്വാസകോശങ്ങള്‍ ദ്രവിച്ചു പോകുന്ന ഇന്റർസ്റ്റീഷ്യല്‍ ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് പുറമേ, കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍, ശ്വാസകോശ രോഗ നിർണയത്തിലും ചികിത്സയിലും നിർമിത ബുദ്ധി ഉപയോഗപ്പെടുത്തല്‍, ഉയർന്നുവരുന്ന ശ്വാസകോശ അണുബാധകള്‍, ലിവിങ് വില്‍ തുടങ്ങിയ പുതിയ മേഖലകളെക്കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തില്‍ നടക്കും
രാജ്യത്തെ പ്രമുഖ ശ്വാസകോശ വിദഗ്ധൻ ഡോ.എസ്.കെ. കട്ടിയാർ (കാണ്‍പൂർ), നാഷണല്‍ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് പ്രതിനിധി ഡോ. നിഖില്‍ സാരംഗ്ധർ (മുംബൈ), മുൻ മെഡിക്കല്‍ എഡ്യൂക്കേഷൻ ഡയറക്ടറും പ്രശസ്ത കാർഡിയോളജിസ്റ്റുമായ ഡോ.എൻ.സുധയകുമാർ (കോട്ടയം), പൊതുജനാരോഗ്യ പ്രവർത്തകനും ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലുമായ ഡോ.ബി.പത്മകുമാർ എന്നിവർക്ക് പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധർ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ബിരുദാന്തര ബിരുദ വിദ്യാർത്ഥികള്‍ക്കായി പ്രശ്‍നോത്തരി, വിദ്യാർത്ഥികളുടെ ഗവേഷണങ്ങള്‍ ആസ്പദമാക്കിയുള്ള പ്രബന്ധാവതരണം, പോസ്റ്റർ പ്രദർശന മത്സരം, അപൂർവ കേസ് റിപ്പോർട്ട് അവതരണങ്ങള്‍ എന്നിവയും സമ്മേളനത്തില്‍ നടക്കും.
ജീവിതശൈലിയിലെ മാറ്റങ്ങളും വർദ്ധിച്ചുവരുന്ന വായു മലിനീകരണവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും ശ്വാസകോശ പ്രശ്നങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. റബ്ബർ ടാപ്പിംഗ് മേഖലയില്‍ ജോലിചെയ്യുന്നവർ, കയർ തൊഴിലാളികള്‍, ചെമ്മീൻ പൊളിക്കുന്ന ജോലിക്കാർ, മറ്റ് പരമ്ബരാഗത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ എന്നിവരില്‍ ശ്വാസകോശ രോഗങ്ങള്‍ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ആസ്ത്മ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു കാരണമായ ഇൻഹേലറുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള തെറ്റായ വിശ്വാസങ്ങളും തെറ്റിദ്ധാരണകളും പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതലായി കാണപ്പെടുന്നു.
പൊതുജനാരോഗ്യ പ്രാധാന്യമുള്ള ഇത്തരം വിഷയങ്ങളെല്ലാം ‘പള്‍മോകോണ്‍ 2025’ വിശദമായി ചർച്ചചെയ്യുകയും വിദഗ്ധർ ശുപാർശ ചെയ്യുന്ന പരിഹാര നടപടികളും സമ്മേളനത്തിലെ ചർച്ചകളുടെ സംഗ്രഹവും ആരോഗ്യ വകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കും സമർപ്പിക്കുകയും ചെയ്യും.
അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പുറമേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ‘പള്‍മോകോണ്‍ 2025’ ശ്വാസകോശ ചികിത്സ – ഗവേഷണ മേഖലയില്‍ വലിയ സംഭാവന നല്‍കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. കുര്യൻ ഉമ്മൻ, സെക്രട്ടറി ഡോ .പി.എസ്. ഷാജഹാൻ എന്നിവർ അറിയിച്ചു.