
കോൺഗ്രസിന് കനത്ത തിരിച്ചടി ; കർണ്ണാടകത്തിലെ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ രാജി വച്ചു
സ്വന്തം ലേഖകൻ
ബംഗളൂരു: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കർണ്ണാടകയിലെ കോൺഗ്രസ് എംഎൽഎമാരുടെ രാജി. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അമേരിക്കയിൽ ആയിരിക്കെയാണ് എംഎൽഎമാർ രാജിവെച്ചത് . രണ്ട് കോൺഗ്രസ് എംഎൽഎമാരാണ് രാജിവെച്ചത്. ബെൽഗാവി ജില്ലയിലെ വിജയനഗർ എംഎൽഎ ആനന്ദ് സിഗും, മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഗോകക് എംഎൽഎ രമേശ് ജാർക്കിഹോളിയുമാണ് രാജിവെച്ചത്.നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന കർണ്ണാടക സർക്കാരിന് വിമതപക്ഷത്തുള്ള മഹേഷ് കുമത്തഹള്ളി, ബി.സി. പാട്ടീൽ, ജെ.എൻ. ഗണേഷ്, ബി. നാഗേന്ദ്ര തുടങ്ങി ഏഴോളം കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചേക്കുമെന്നാണ് അഭ്യൂഹം. രാജി സൂചന നൽകിയ ബെളഗാവിയിലെ അത്താണിയിൽനിന്നുള്ള എം.എൽ.എ മഹേഷ് കുമത്തഹള്ളി ജില്ലക്ക് ഗുണം ചെയ്യുന്ന തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ചു. വിമത ക്ഷത്തെ നാലോളം എം.എൽ.എമാരെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് സൂചനയുണ്ട്.
തിങ്കളാഴ്ച രാവിലെ സ്പീക്കർ കെ. രമേശ്കുമാറിന് നേരിട്ട് രാജിക്കത്ത് നൽകിയശേഷം ഗവർണർ വാജുഭായ് വാലെക്കും ആനന്ദ് സിങ് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ആദ്യം രാജി നിഷേധിച്ച സ്പീക്കർ ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്. വൈകീട്ടോടെ രമേശ് ജാർക്കിഹോളിയും രാജിക്കത്ത് സ്പീക്കർക്ക് ഫാക്സായി അയച്ചു. എന്നാൽ, നേരിട്ട് നൽകാത്തതിനാൽ രമേശിന്റെ രാജി സ്പീക്കർ സ്ഥിരീകരിച്ചിട്ടില്ല.ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങിയ രമേശ് ജാർക്കിഹോളിയുടെ രാജി പ്രതീക്ഷിച്ചതാണെങ്കിലും സർക്കാറുമായി സഹകരിച്ചിരുന്ന ആനന്ദ് സിങ്ങിന്റെ രാജി കോൺഗ്രസിന് കനത്ത ആഘാതമായി.ഇരുവരും ബി.ജെ.പിയിൽ ചേർന്നേക്കും. നേരത്തെ കോൺഗ്രസ് എം.എൽ.എ ഉമേഷ് ജാദവ് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതോടെ സഖ്യസർക്കാറിൽ രാജിവെച്ചവരുടെ എണ്ണം മൂന്നായി.മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് എംഎൽഎമാർ രാജിവച്ചതോടെ കർണാടക സർക്കാരിന്റെ നിലനിൽപ് വീണ്ടും ഭീഷണിയിലായിരിക്കുകയാണ്.ജൂലായ് 12ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് സഖ്യസർക്കാരിനെ വെട്ടിലാക്കി എംഎൽഎമാർ രാജിവെച്ചത്. ഇനിയും കൂടുതൽ എംഎൽഎമാർ രാജിക്കൊരുങ്ങുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.