
തൃശ്ശൂർ: ശക്തന്‍റെ തട്ടകത്തിൽ പുലികള്‍ ഇറങ്ങി. താളമേള അകമ്പടിയോടെ അരമണി കിലുക്കി ചുവടുവെച്ച് പുലികള്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് കയറിയതോടെ ആവേശം വാനോളമായി. ഇത്തവണ ഒമ്പത് സംഘങ്ങളിലും ആവേശമാകാൻ കുട്ടിപ്പുലികളമുണ്ട്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധിപേരാണ് പുലിക്കളി കാണാനെത്തിയിരിക്കുന്നത്. തൃശൂര്‍ നഗരവീഥിയാകെ പുലിത്താളത്തിന്‍റെ ആവേശം വിതറിയാണ് ഒരോ സംഘങ്ങളും സ്വരാജ് റൗണ്ടിലൂടെ ചുവടുവെച്ച് മുന്നോട്ടുപോകുന്നത്.
എല്ലാവർഷത്തെയും പോലെ പല നിറത്തിൽ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും തൃശൂരിനെ ആവേശത്തിൽ ആറാടിക്കുന്നത്. പ്രായഭേദമന്യേ നിരവധിപേരാണ് പുലികളിയിൽ പങ്കെടുക്കുന്നത്. അയ്യന്തോൾ ദേശം പ്രത്യേകതകലോടെയുള്ഒള രു പുലിയെക്കൂടി ഇത്തവണത്തെ പുലികളിക്കിറക്കിയിട്ടുണ്ട്. അയ്യന്തോൾ ദേശത്ത് നിന്നും ഇത്തവണ കുടകളുമായിട്ടാണ് പുലികളിറങ്ങിയിരിക്കുന്നത്. നാലരയോടെ ആണ് പുലിക്കളിക്ക് തുടക്കമായത്. ഒമ്പത് സംഘങ്ങളാണ് ഇക്കുറി പുലിക്കളിക്കുള്ളത്. 459 പുലികളാണ് തൃശ്ശൂര്‍ നഗരത്തിലിറങ്ങുന്നത്. പുലിക്കളി ആസ്വദിക്കാൻ ആയിരങ്ങളാണ് തൃശൂര്‍ റൗണ്ടിലും തേക്കിൻകാട് മൈതാനത്തുമടക്കം എത്തിയിരിക്കുന്നത്
അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാൽ പുലികളി സമാജം , വിയ്യൂർ യുവജന സംഘം , ശങ്കരങ്കുളങ്ങര ദേശം , വെളിയന്നൂർ, പാട്ടുരായ്ക്കൽ എന്നിങ്ങനെ 9 പുലിമടകളിൽ എണ്ണം പറഞ്ഞ പുലികളാണ് തയ്യാറെടുക്കുന്നത്. കാലേക്കൂട്ടി തന്നെ മുഖമെഴുത്തും മറ്റു ചമയങ്ങളും പൂർത്തിയാക്കിയാണ് വയറന്മാരെ ബുക്ക് ചെയ്തത് . 5000 മുതൽ ₹50,000 വരെയാണ് ലക്ഷണമൊത്ത വയറുകൾക്ക് ഇത്തവണത്തെ മോഹവില. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മുതൽ സംഘങ്ങൾ ചായം അരക്കൽ ആരംഭിച്ചു. ഇന്ന് പുലർച്ചെ പുലികൾ മടകളിൽ നിന്ന് തയ്യാറെടുപ്പ് തുടങ്ങി. ഉച്ചയോടെയാണ് മെയ്യെഴുത്ത് പൂർത്തിയായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചതിരിഞ്ഞ് പുലിത്താളത്തിന്‍റെ അകമ്പടിയോടെ അരമണി കെട്ടി കുമ്പ കുലുക്കി 51 പുലികൾ വീതമുള്ള ഓരോ സംഘങ്ങളും സ്വരാജ് റൗണ്ടിലേക്ക് എത്തിയതോടെയാണ് പുലികളിക്ക് തുടക്കമായത്. വരയൻ പുലിയും പുള്ളിപ്പുലിയും ഫ്ലൂറസെന്‍റ് പുലികളും പെൺപുലികളും കൂടാതെ ചില സർപ്രൈസുകളും സംഘങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. പുലികൾ മാത്രമല്ല, നിശ്ചലദൃശ്യങ്ങളും ഉണ്ട് ആവനാഴിയിൽ. തെക്കേഗോപുരനടയിൽ ഭീമൻ അത്തപ്പൂക്കളത്തോടെ ആരംഭിച്ച തൃശ്ശൂരിന്‍റെ ഓണാഘോഷങ്ങൾ പുലികളിയോടെയാണ് കൊടിയിറങ്ങുക.