
കോട്ടയം: മഹാബലിയുടെ വരവേല്പിന്റെ ഓര്‍മ്മകളാണ് ഓണത്തിന്റെ ഐതിഹ്യങ്ങളില്‍ പ്രാധാന്യം. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെയെന്ന വരികള്‍ ജാതിമത ഭേദമന്യേ ഓണം നമ്മുടെ സ്വന്തം ആഘോഷമാണെന്ന് ഊട്ടിയുറപ്പിക്കുന്നു.
ഓണം നമുക്ക് വിളവെടുപ്പ് ഉത്സവം മാത്രമല്ല വിവേചനരഹിതവും സമത്വസുന്ദരവുമായ സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ്. പൂക്കളങ്ങളും നാടന്‍ കളികളും ഓണാഘോഷങ്ങളുമായി നാടും നഗരവും ഉണരും കാലം കൂടിയാണ്. നാടെങ്ങും ആഘോഷങ്ങൾക്ക് നിറം പകരുന്ന കാഴ്ചകൾ കാണാം.
ഇത്തരത്തിൽ വ്യത്യസ്തമായൊരു ഓണാഘോഷം നടത്തിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ അയർക്കുന്നം പോലീസ് സ്റ്റേഷനിലെ പൊലീസുകാർ. വടംവലിയും, ഓണക്കളികളും, ഓണപ്പാട്ടും, ഓണസദ്യയുമായി മറ്റൊരു പോലീസ് സ്റ്റേഷനിലും നടത്താത്ത തരത്തിൽ അതിഗംഭീരമായാണ് ഇത്തവണ അയർക്കുന്നത്തെ കാക്കി കുപ്പായക്കാർ ഓണം ആഘോഷമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗംഭീരമായ ഡ്രസ്സ് കോഡും ഇവർക്കുണ്ടായിരുന്നുവെന്നതാണ് പ്രത്യേകത. ഇന്നത്തെ ദിവസം കാക്കി വെടിഞ്ഞ് മലയാള തനിമയോടെയാണ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ എത്തിയത്. പുരുഷന്മാരെല്ലാം ക്രീം കളർ ഷർട്ടും വെള്ള മുണ്ടും ഉടുത്തപ്പോൾ വനിതകൾ സെറ്റ് സാരിയും അണിഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ചാണ് സ്റ്റേഷനിൽ ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. കൂടാതെ വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു.
രാവിലെ നടൻ കോട്ടയം രമേശ് ഭദ്രദീപം തെളിയിച്ചതോയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഓണാഘോഷത്തിൽ പങ്കെടുക്കാനും ഗംഭീരമാക്കാനും എസ്എച്ച്ഒ അനൂപ് ജോസിനൊപ്പം ഡിവൈഎസ്പി കെ.ജി അനീഷും, ഡിവൈഎസ്പി ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥരും അയർക്കുന്നം സ്റ്റേഷനിൽ എത്തിയിരുന്നു. എസ് ഐ സജു ടി ലൂക്കോസും, സ്റ്റേഷൻ പിആർഒ പ്രദീപ് കുമാറും , സീനിയർ സിവിൽ പോലീസ് ഓഫീസറും പ്രോഗ്രാം കൺവീനറുമായ അനൂപും ചേർന്നാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
കോട്ടയം ഡിവൈഎസ്പി കെ ജി അനീഷിന്റെ പിറന്നാളും കൂടിയായിരുന്നു ഇന്ന്.
ഓണാഘോഷത്തിനൊപ്പം പിറന്നാളാഘോഷവും ഗംഭീരമാക്കി മാറ്റി ഉദ്യോഗസ്ഥർ
വ്യത്യസ്തമായ ഓണാഘോഷം സംഘടിപ്പിച്ച അയർക്കുന്നം പോലീസ് സ്റ്റേഷൻ ഇപ്പോൾ ജില്ലയിൽ തന്നെ തന്നെ മാതൃകയായിരിക്കുകയാണ്.