
കോട്ടയം: കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം അനൂപ് നാരായണ ഭട്ടതിരി ഇന്ന് ചുരുളൻ വള്ളത്തിൽ ആറന്മുളയ്ക്ക് യാത്ര പുറപ്പെടും.
മങ്ങാട്ടുകടവിൽ നിന്ന് രാവിലെ 11.45-ന് യാത്ര ആരംഭിക്കും.
ആറന്മുള ഭഗവാനു തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങൾ തിരുവോണത്തോണിയിൽ എത്തിക്കുന്നതിനു കുമാരനല്ലൂർ മങ്ങാട്ടു കടവിലാണ് ചടങ്ങ്. മങ്ങാട്ട് ഇല്ലത്തിനു പാരമ്പര്യവഴിയിൽ കിട്ടിയതാണ് ഈ അവകാശം. കുമാരനല്ലൂരിൽനിന്ന് അനൂപ് നാരായണ ഭട്ടതിരി പത്തനംതിട്ട ജില്ലയിലെ കാട്ടൂർ കടവിൽ വരെ എത്തുന്നതു ചുരുളൻ വള്ളത്തിലാണ്. പിന്നീട് അവിടെനിന്നു തിരുവോണത്തോണിയിലാണു യാത്ര.
കാട്ടൂരിൽനിന്നു 18 കരക്കാരുടെ പ്രതിനിധികൾകൂടി തോണിയിൽ ഉണ്ടാകും. കുമാരനല്ലൂരിൽനിന്നുള്ള വള്ളം അകമ്പടിയായി മാറും. സെപ്റ്റംബർ 5ന് തിരുവോണനാളിൽ പുലർച്ചെ ആറന്മുള മധുകടവിൽ തോണിയെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവോണത്തോണിയിൽ എത്തിക്കുന്ന വിഭവങ്ങൾകൂടി ചേർത്താണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യ ഒരുക്കുന്നത്. ക്ഷേത്രത്തിൽ അത്താഴപ്പൂജ വരെ ഭട്ടതിരിയുടെ കാർമികത്വം ഉണ്ടായിരിക്കും.
വേമ്പനാട്ടു കായലും മൂന്ന് പ്രധാന നദികളും ചെറുതോടുകളും താണ്ടിയെത്തുന്ന യാത്രയ്ക്ക് തെക്കൻ കേരളത്തിലെ ആചാരാനുഷ്‌ഠാനങ്ങളിൽ മുഖ്യസ്ഥാനമാണുള്ളത്.